അക്ബര്‍ മാഷില്ലാത്ത കക്കട്ടിലിന് ഒരാണ്ട്

കക്കട്ടില്‍: മലയാളിയെ ചിരിയിലൂടെ ചിന്തിപ്പിച്ച കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. കക്കട്ടിലിന്‍െറ സാംസ്കാരിക, സാമൂഹിക വിദ്യാഭ്യാസരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അക്ബര്‍ കക്കട്ടില്‍ നാട്ടിലെ ചെറുതും വലുതുമായ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു. സാംസ്കാരികരംഗം ഇന്നും മാഷിന്‍െറ വേര്‍പാട് പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. അധ്യാപക കഥകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നാട്ടുകാരുടെ അക്ബര്‍ മാഷ് വിടപറഞ്ഞിട്ട് വര്‍ഷം ഒന്നാകുമ്പോള്‍ നാടെങ്ങും അക്ബര്‍ സ്മരണയിലാണ്.

നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം, വട്ടോളി സഹൃദയ, അരൂരിലെ സുഹൃത്തുക്കള്‍, കൂട്ട് കക്കട്ടില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനമുള്‍പ്പെടെ വേറിട്ട പരിപാടികള്‍ നടന്നുവരികയാണ്. അദ്ദേഹത്തിന്‍െറ അധ്യാപന ജീവിതത്തിന് വിരാമമിട്ട വട്ടോളി നാഷനല്‍ ഹൈസ്കൂളും അക്ബറിന്‍െറ സ്മരണയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

അക്ബര്‍ മാഷിന്‍െറ പേരില്‍ അക്ബര്‍ അനുസ്മരണസമിതി ജില്ല തലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെറുകഥ മത്സരം നടത്തിയിരുന്നു. അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ അക്ബര്‍ അനുസ്മരണം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Akbar kakkattil anusmaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.