കോഴിക്കോട്: നിയമംമൂലം നിരോധിച്ചിട്ടും രാജ്യത്ത് രണ്ടു ലക്ഷത്തിലധികം മനുഷ്യര്‍ തോട്ടികളായുണ്ടെന്ന് കണ്ടത്തെല്‍. ഈ തൊഴില്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മനുഷ്യമലവും മാലിന്യവും കൈകൊണ്ട് കോരുന്ന പതിനായിരങ്ങളെയും അവരുടെ ജീവിതവും പുറത്തുകൊണ്ടുവന്നിരിക്കുന്നത് ‘ഒൗട്ട്ലുക്’ ഹിന്ദി വാരിക അസി. എഡിറ്റര്‍ ഭാഷാസിങ്ങാണ്.
ഏറ്റവും നികൃഷ്ടമായ തൊഴിലില്‍പോലും ജാതീയതയും സ്ത്രീവിരുദ്ധതയും എത്ര വേരോടിയിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് വിവിധ സംസ്ഥാനങ്ങളിലെ തോട്ടികളുടെ ജീവിതം. അതില്‍ സമുദായങ്ങള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ളെന്ന് ‘മാധ്യമം’ ആഴ്ചപ്പതിപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഉണങ്ങിയ കക്കൂസുകള്‍, ഡ്രെയ്നേജുകള്‍, റെയില്‍വേ ട്രാക്കുകള്‍ തുടങ്ങി ഒരിടത്തുനിന്നും മനുഷ്യരെക്കൊണ്ട് വിസര്‍ജ്യം വൃത്തിയാക്കിക്കരുതെന്നായിരുന്നു നിയമം. എന്നാല്‍, രാജ്യവ്യാപകമായി രണ്ടുലക്ഷം പേര്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തോട്ടിപ്പണി ഏറ്റവും കൂടുതല്‍ ചെയ്യിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണെന്നും ഭാഷാസിങ് പറയുന്നു.
തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദാരിദ്ര്യം, ജാതി, ദുരിതം, സ്വച്ഛഭാരതമെന്ന പ്രചാരണത്തിലെ ഇരട്ടത്താപ്പുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഭാഷ തുറന്നുപറയുന്നു. തിങ്കളാഴ്ച ഇറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പിലാണ് അഭിമുഖമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.