പാവപ്പെട്ട ജോസഫിന് ആകെയുള്ളൊരു കൂട്ടാണ് റേഡിയോ.റോഡിയോ ജോസഫിന് വേണ്ടി പാടും,വാർത്തകൾ പറഞ്ഞു കൊടുക്കും,പുറംലോകത്തിലേക്ക് വാതിലുകൾ തുറന്നിടും, ജോസഫിന് ജീവനാണ് ആ റേഡിയോയെന്നും.പക്ഷെ, പെട്ടന്നൊരു ദിനം റേഡിയോ പാട്ടുനിർത്തി! വാർത്ത നിർത്തി!....റേഡിയോയുടെ താളം തെറ്റിയാൽ ജോസഫിന്റെ നിലതെറ്റും.അതിരു നിശ്ചയിക്കാത്ത വേദിയില്‍ പ്രകാശവിന്യാസമോ രംഗസജ്ജീകരണങ്ങളോ സംഗീതത്തിന്റെ അകമ്പടിയോ എന്തിനേറെ,കാണികളും നടനും എന്ന വേര്‍തിരിവുപോലും ഇല്ലാതെ ഒരു ഏകാംഗ നാടകം കൊല്ലങ്ങളായി പൊതുസമൂഹത്തിന്റെ മുന്നിൽ അരങ്ങുതകർക്കുകയാണ്.ജീവിതവും കുടുംബവും നാടകത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജയചന്ദ്രന്‍ തകഴിക്കാരനാണ് ഈ നാടകത്തിന്റെ എല്ലാമെല്ലാം.സാധാരണക്കാരനായ ജോസഫ് ലോകത്തെ അറിയുന്നത് തന്റെ റേഡിയോയില്‍ വരുന്ന വാര്‍ത്തയിലൂടെയും പരിപാടികളിലൂടെയുമാണ്.റേഡിയോ നിലച്ചതോടെ ജോസഫ് ഒറ്റപ്പെട്ടുപോയി.തുടര്‍ന്ന്, ജോസഫ് റേഡിയോ നന്നാക്കാന്‍ മെക്കാനിക്കിനെ സമീപിക്കുന്നു.
മെക്കാനിക് ജോസഫിനോട് അഞ്ചുനിമിഷം പുറത്തു കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.അഞ്ചുനിമിഷം എന്നത് അഞ്ചുവര്‍ഷമായി വളര്‍ന്നിട്ടും റേഡിയോ ജോസഫിന്റെ അടുത്തേക്ക് വാർത്തകളുമായി എത്തുന്നില്ല.ഒടുവിൽ റേഡിയോ മറ്റൊരു മെക്കാനിക്കിനെ ഏല്‍പ്പിക്കുന്നു. അവിടെയും ഇത് ആവര്‍ത്തിക്കുമ്പോള്‍ റേഡിയോക്ക് അല്ല റോഡിയോ നിലയത്തിനാണ് തകരാറ് എന്ന് ജോസഫ് മനസിലാക്കുന്നു.ജനാധിപത്യത്തിലെ പൗരന്റെ അവകാശം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇടതുകൈവിരലില്‍ പുരട്ടുന്ന മഷിയോടെ അവസാനിക്കുന്നുവെന്ന്.ഇന്ത്യന്‍ ജനാധിപത്യം ഫാസിസത്തിലേക്ക് ചുവടുവയ്ക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ആത്മീയതയും യോഗയും ധ്യാനവും മോചനമാര്‍ഗമാണ് എന്നു പ്രചരിപ്പിക്കുന്നതിലെ കാപട്യം തുറന്നുകാട്ടി ചെറുത്തുനില്‍പ്പിന് ആസ്വാദകരെ ആഹ്വാനം ചെയ്ത് ജനാതിപത്യം ഉയർത്തിപിടിച്ച് നാടകം മുന്നേറുകയാണ്.ജയചന്ദ്രന്‍ തകഴിക്കാരനെന്ന നാട്ടിൻപുറത്തുകാരനാണ് ഏകാംഗ നാടകം അവതരിപ്പിക്കുന്നത്.കേരള സംഗീതനാടക അക്കാദമിയുടെ ഒരാൾ മാത്രം അഭിനയിക്കുന്ന നാടകത്തിന് ചരിത്രത്തിലാദ്യമായി പുരസ്‌ക്കാരം നേടുന്നത് ഈ നാടകത്തിനാണ്.കൂടാതെ നിരവധി പുരസ്ക്കാരവും ഇയാളെ തേടിയെത്തി.കാണികളുടെ പിന്തുണയും സഹകരണവും ആവശ്യമുള്ള 'അറീന' സമ്പ്രദായത്തിലാണ് 45 മിനിറ്റ് നീളുന്ന നാടകാവതരണം.ഈ നാടകത്തിലൂടെ ഭരണകർത്താക്കൾ കാട്ടിക്കൂട്ടുന്ന നെറികേടുകൾ ലോകത്തിന് തുറന്നുകാട്ടുകയാണ്. 1,500 ലധികം വേദികള്‍ പിന്നിട്ട 'ജോസഫിന്റെ റേഡിയോ'യുടെ അവതാരകൻ ജയചന്ദ്രന്‍ തകഴിക്കാരന്റെ ജീവിതത്തിലൂടെ
അരങ്ങുജീവിതം
നാടകത്തിനൊപ്പം തന്നെ ഡാന്‍സറുമായിരുന്നു.തകഴിക്കാരിയായ രമാദേവി ടീച്ചറിന്റെ അടുത്തുനിന്ന് ക്ലാസ്സിക്കല്‍ നൃത്തരൂപമായ ഭരതനാട്യവും നാടോടി നൃത്തവും അഭ്യസിച്ചു.നാടകതോട് ചെറുപ്പം മുതലേ വലിയ സ്നേഹമായിരുന്നു.എന്നാൽ,ചില പ്രയാസങ്ങൾ പലപ്പോഴും ആഗ്രഹത്തെ പിന്നോട്ട് വലിച്ചു.വിധിക്ക് മുന്നിൽ തലകുനിച്ചു നിൽക്കാൻ തനിക്ക് മനസ്സിലായിരുന്നു.ജീവിതത്തിന് മുന്നിൽ നിന്ന എല്ലാ പ്രതിസന്ധികളെയും തട്ടിമാറ്റിയാണ് മുന്നേറിയത്. ഭൂമി വിറ്റു കിട്ടിയ കാശുമടക്കിയാണ് അരങ്ങേറ്റം നടത്തിയത്.നൃത്ത പരിപാടിക്ക് ചെലവ് കൂടുതലും കിട്ടുന്ന കാശ് കുറവുമായിരുന്നു.സി.ഡി.തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല.ഇതുമാത്രമല്ല നൃത്തവേദി വിടാന്‍ കാരണം.ഒരിക്കലും ഒരു ദളിതന് ക്ലാസ്സിക്കല്‍ നൃത്തം ചെയത് ജീവിക്കാന്‍ പറ്റി.സമൂഹം അഗീകരിക്കില്ല.നാടകത്തിന് സാമ്പത്തിക ചെലവ് വേണ്ട,ബുദ്ധിയും ശേഷിയും മാത്രം മതി.അത് മനസ്സിലാക്കിയിട്ട് നൃത്തവേദി വിട്ട് ഞാന്‍ നാടക അരങ്ങില്‍ ഉറച്ചതെന്ന് ജയചന്ദ്രന്‍ പറയുന്നു.1994 ല്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മികച്ച നടനായിരുന്നു ജയചന്ദ്രന്‍.പി.ബാലചന്ദ്രന്‍ എഴുതി തോമസ് ബത്തേരി സംവിധാനം ചെയ്ത 'ബാഗ്ദാദില്‍ നിന്ന് സമാറയിലേക്ക്' എന്നതായിരുന്നു നാടകം.അതോടൊപ്പം പ്രാദേശിക വേദികളിലും സജീവമായി.ഏറ്റവും കൂടുതല്‍ കളിച്ച നാടകം പി.എം.താജിന്റെ 'രാവുണ്ണി'യാണ്. 'ജിപ്‌സി' എന്ന നാടോടി നാടക സംഘമുണ്ടാക്കി.എം.കെ.മനോഹരന്റെ 'മനുഷ്യകണ്ടാമൃഗം' കളിച്ചു.അകിരാ കുറോസാവയുടെ 'റാഷാമോണ്‍' നാടകമാക്കി.'അതുമിതും' എന്നാണ് പേര്.സന്തോഷ് തകഴിയാണ് സംവിധാനം നിര്‍വ്വഹിച്ചത്.ഞങ്ങള്‍ 10 പേര്‍ അരങ്ങത്തു വന്നു.2 വേദികളില്‍ ഞങ്ങള്‍ 10 പേരും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.സന്തോഷ് തകഴിയുടെ 'കാണാതായ ഒരാള്‍കൂടി' എന്ന നാടകത്തില്‍ കളിച്ച വേദികളിലെല്ലാം ഞാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
തട്ടേറിയ ബാല്യം
ആലപ്പുഴ തകഴിയിലെ മുണ്ടകത്തറയിലാണ് കുടുംബം.പള്ളിനാട്ടുപറമ്പിലെ പാടത്തിന് നടുക്ക് ഞങ്ങള്‍ താമസിച്ചിരുന്ന 16 സെന്റ് പുരയിടം മിച്ചഭൂമിയായി കിട്ടിയതാണ്.പാര്‍ട്ടിക്കാര്‍ പൊത്തുകെട്ടി തന്നു.കൊടി വെച്ചുകെട്ടി.അന്ന് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് സംഘട്ടനം നടക്കുന്നകാലം.പരസ്യമായി കോണ്‍ഗ്രസ് മീറ്റിംഗു കൂടി ഞങ്ങളുടെ വീട് ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചു.മുളകുവെള്ളവും വാരിക്കുന്തവുമായി നാളുകളോളം ഞങ്ങള്‍ ഉറക്കമിളച്ച് കോണ്‍ഗ്രസ് ആക്രമണത്തെ ചെറുക്കാന്‍ നോക്കിയിരുന്നു.അച്ഛനും സഹോദരങ്ങളും അടക്കം 7 പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു.എ.കെ.ജി,സുശീലാ ഗോപാലന്‍ തുടങ്ങിയവര്‍ വീട്ടില്‍ വന്നിട്ടുണ്ട്.അച്ഛൻ പുരുഷോത്തമനും അമ്മ സബീന ചേട്ടൻ ജയദേവനും തന്റെ നാടകത്തോടുള്ള ഇഷ്ടത്തെ ഒരിക്കൽ പോലും തടഞ്ഞുനിർത്തിയിട്ടില്ല.കുടുംബപരമായി കുറച്ച് ഭൂസ്വത്ത് ഇവര്‍ക്കുണ്ടായിരുന്നു.അതില്‍ കൃഷി ചെയ്ത് ആവശ്യമുള്ള നെല്ല് വിളയിക്കുമായിരുന്നു. എങ്കിലും കുടുബം പുലര്‍ത്തിയിരുന്നത് മറ്റുള്ളവരുടെ നിലങ്ങളില്‍ കര്‍ഷകത്തൊഴില്‍ ചെയ്തിട്ടായിരുന്നു.ആലപ്പുഴയിലെ 'എസ്.എം.ടെക്സ്റ്റയില്‍സ്' ഉടമ ശ്രീരാമന്റെ കൃഷിയിടത്തിലെ പണിക്കാരായിരുന്നു.അവരുമായി ഇന്നും നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്.പാടത്തുവെള്ളം പൊങ്ങുമ്പോള്‍ കൃഷിപ്പണിയില്ല.പുല്ലുചെത്തി ശ്രീരാമന്റെ വീട്ടില്‍ കൊണ്ടുചെന്നു കൊടുക്കും കൂടെ ഞാനും പോകും.
10-15 രൂപ കിട്ടും അതാണ് ആ നാളുകളിലെ വരുമാനം.കുട്ടിക്കാലം ഇന്നും നിറമുള്ള ഓർമ്മകളാണ്.തകഴി ഗവഃയു.പി.സ്‌കൂളിലും ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം.തുടര്‍ന്ന് എടത്വാ സെ.അലോഷ്യസ് കോളേജില്‍ പഠിച്ചു.സ്‌കൂളിലായിരുന്നപ്പോള്‍ അഞ്ചാംക്ലാസ്സ് മുതലേ നാടകം കളിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നാടകം കളിക്കുമായിരുന്നു.ആദ്യം കളിച്ച നാടകത്തിന്റെ പേര് ഓര്‍മ്മയില്ല.കഥയറിയാം.രാജാവും പടയാളികളും ഒക്കെയുള്ള ആ നാടകത്തില്‍ അടിമകളുടെ നേതാവായിട്ടായിരുന്നു ഞാന്‍ രംഗപ്രവേശനം ചെയ്തത്.'ചാത്തൂമ്മാന്റെ ചെരുപ്പ്' എന്ന നാടകം കണ്ടിട്ട് സാറാ ജോസഫ് എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് ഇന്നുമോർക്കുന്നു.'ജോസഫിന്റെ റേഡിയോ'ക്കൊപ്പം 'ഇസിജി' എന്ന ഒറ്റയാള്‍ നാടകവും കളിക്കുന്നു.ജി.അജയന്‍ സംവിധാനം ചെയ്യുന്ന 'കൃസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന നാടകത്തില്‍ ഇപ്പോള്‍ പങ്കെടുക്കുന്നു.സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി പോകുന്നുണ്ട്.കൂടാതെ,സ്‌കൂള്‍കുട്ടികളെ നാടകം പഠിപ്പിക്കുകയും ചെയ്യുന്നു.നാടക പഠനശിബിരങ്ങളിലും ചര്‍ച്ചാവേദികളിലും പങ്കെടുക്കുന്നു.13 വര്‍ഷം സി.ജെ.കുട്ടപ്പന്റെ 'ഡയനാമിക് ആക്ഷന്‍ സംഘ'ത്തില്‍ പ്രവര്‍ത്തിച്ചു.പി.ആര്‍.രമേഷിന്റെ 'കരിന്തലക്കൂട്ട'വുമായി ഇപ്പോഴും സഹകരിക്കുന്നു .'വരമൊഴിക്കൂട്ടം'തിരുവല്ല,'തനിമ'പാലക്കാട്,'വായ്ത്താരി'കൂറ്റനാട്, 'കണ്ണകി'ആലപ്പുഴ,'ദേശത്തനിമ'മാരാരിക്കുളം എന്നീ സമിതികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.എറണാകുളം ജില്ലയിലെ ഉദയംപെരുരാണ് ഇപ്പോൾ താമസം സ്കൂൾ അധ്യാപികയായ മിനി ആണ് ഭാര്യ.മകൻ ഗൗതം.
ഗുരുക്കന്മാര്‍
നാടകകലയെ സംരക്ഷിക്കുന്നതിന് 2004 ല്‍ അരങ്ങുവിട്ട് 'നാടകക്കാരന്‍ അടുക്കളമുറ്റത്ത് എത്തണ'മെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച് നാടകയാത്ര നടത്തിയത് പി.എം.ആന്റണിയുടെ നേതൃത്വത്തിലായിരുന്നു.15 ആളുകള്‍.14 നടന്മാരും ഒരു നടിയും.അതില്‍ മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു.ആരു മാസത്തോളം സൈക്കിളില്‍ സഞ്ചരിച്ച് ഞങ്ങള്‍ നാടകം കളിച്ചു.22 എഴുത്തകകാര്‍,22 സംവിധായകര്‍,അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളുന്ന നാടകങ്ങള്‍.അതില്‍ കുടിവെള്ളപ്രശനം ചര്‍ച്ചചെയ്ത നാടകം കാരൂരിന്റെ 'ഉതുപ്പാന്റെ കിണര്‍' എന്ന ചെറുകഥയെ ആധാരമാക്കി ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്തതായിരുന്നു.'രാവുണ്ണി' സംവിധാനം ചെയ്തത് ചന്ദ്രഹാസന്‍ മാഷായിരുന്നു.രണ്ടിലും കേന്ദ്രകഥാപാത്രത്തെ ഞാനാണ് അവതരിപ്പിച്ചത്.ഗുരുക്കന്മാര്‍ എന്നും തന്റെ ജീവിതത്തിലെ വഴികാട്ടികളായിരുന്നു.ബുദ്ധിമുട്ടുകൾ നിറഞ്ഞ ധാരാളം നിമിഷങ്ങൾ മുന്നിൽ നിറഞ്ഞപ്പോൾ ഇവരൊക്കെയയായിരുന്നു താങ്ങുംതണലുമായി നിന്നിരുന്നത്.
റേഡിയോയെ കണ്ടെത്തുന്നു
ഒരു സാധാരണ കരിമ്പ് കര്‍ഷകനായ ജോസഫിനോട് ചുറ്റും നടക്കുന്ന അനീതിയെക്കുറിച്ചും വിലാപങ്ങളെക്കുറിച്ചുമെല്ലാം സത്യം വിളിച്ചുപറഞ്ഞിരുന്ന,തിരിച്ചറിവായിരുന്ന റേഡിയോ നിശബ്ദമാകുന്നിടത്തെ നാടകാരംഭം മുതല്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് പ്രതികരണമറ്റ് അവനവനിലേക്ക് ഒതുങ്ങികൂടിയ ഇന്നിന്റെ കെട്ടകാലത്തെ തുറന്നു കാട്ടുകയും അതിനോട് കലഹിക്കുകയുമാണ് നാടകത്തിലുടനീളം ജോസഫ് ചെയുന്നത്. ജനാധിപത്യത്തെ, അവകാശങ്ങളെ സംരക്ഷിക്കാന്‍ കണ്ണും കാതും തുറന്നുപിടിച്ച് ജാഗരൂഗരായിരിക്കാനുള്ള ചിന്തയാണ് നാടകം പങ്കുവെയ്ക്കുന്നത്.രംഗത്ത് എത്തുന്ന ജോസഫിന്റെ കഥാപാത്രത്തിന്റേയും രംഗത്തില്ലാത്ത മറ്റു കഥാപാത്രങ്ങളുടേയും സാന്നിധ്യം അഭിനയ മികവുകൊണ്ട് പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതിന് അംഗചലനത്തിലും ശബ്ദക്രമീകരണത്തിലും തകഴിക്കാരന്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. കാതും കണ്ണും അടച്ചുപിടച്ച് ചുറ്റും നടക്കുന്നതൊന്നുമറിയാതെ മൗനം ഭജിച്ചിരിക്കുന്ന ഈ കാലത്തെ സമൂഹമനസ്സിന്റെ ദയനീയ അവസ്ഥ രംഗത്ത് ഒരു അനുഭവമാകുമ്പോള്‍ നടനോടൊപ്പം കാഴ്ചക്കാരും കണ്ണുനീരണിയുന്നു. നാടാകാവതരണത്തില്‍ ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ, നാടകം അവസാനിക്കുമ്പോള്‍ കാണികളുടെ മനസ്സില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രതിധ്വനി തിരിച്ചറിവിന്റെ അലകളായിതന്നെ നിലനില്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.