കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്തതിനുശേഷം ഫെസ്റ്റിവലിനെ വിമർശിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും വലതുപക്ഷ ലേബല്‍ ചാര്‍ത്തി എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു.
ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാണ് ഇത്തരം ഉത്സവങ്ങൾ. എന്നാലിവിടെ രാജ്യത്തിനെതിരായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുമുണ്ട്. ലിബറൽ ചിന്താഗതിയുള്ളവരായിരിക്കണം ഇതിൽ പങ്കെടുക്കുന്നത്, ഇടത്^വലത് വ്യത്യാസമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ നടന്ന മുഖാമുഖത്തിൽ പങ്കെടുത്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്ര വലതുപക്ഷത്തിെൻറ വക്താക്കളെ സാഹിത്യചർച്ചകളിൽ പങ്കെടുപ്പിക്കില്ലെന്ന് ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ മുമ്പ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് കണ്ണന്താനം വിമർശിച്ചത്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കാത്ത ആളുകളെ പങ്കെടുപ്പിക്കണമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും ജനാധിപത്യവിരുദ്ധരെ പങ്കെടുപ്പിക്കില്ലെന്നാണ് താൻ പറഞ്ഞതെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. ഒരു പ്രത്യേക ആശയം മാത്രമല്ല ചർച്ചചെയ്യുന്നത്, എല്ലാ ആളുകളുടെയും പ്രാതിനിധ്യം ഫെസ്റ്റിവലിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ കേന്ദ്ര സർക്കാർ 20 ലക്ഷം രൂപ ഫെസ്റ്റിവൽ നടത്തുന്നതിനായി നൽകിയ കാര്യവും മന്ത്രി കണ്ണന്താനം വെളിപ്പെടുത്തി. തങ്ങളുടെ സർക്കാറിെൻറ നയമിതാണെന്നും എതിരെ സംസാരിക്കുന്നവർക്കും സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.