അവര്‍ ചിറക് കൊടുത്തു... അവന്‍ പറന്നു സാഹിത്യലോകത്തേക്ക്


‘ഗില്ലന്‍ ബാരി സിന്‍ഡ്രോം’ പിടിപെട്ട് കിടക്കുമ്പോള്‍ എഴുത്തിന്‍െറ ലോകത്തേക്ക്

രോഗത്തെ ശാപവാക്കുകളോടെ എതിരേല്‍ക്കുന്നവരാണ് അധികവും. വര്‍ഷങ്ങളോളം കിടപ്പിലാക്കിയ രോഗമാണെങ്കില്‍ അയാളതിനെ വെറുക്കും. എന്നാല്‍, ഇവിടെ കുറ്റ്യാടി പാതിരിപ്പറ്റയില്‍ നെല്ളോളി രാസിത്ത് അശോകന്‍ (33) രണ്ടുവര്‍ഷം തന്നെ തളര്‍ത്തിയ രോഗത്തിന് നന്ദി പറയുകയാണ്. സ്വകാര്യ കമ്പനിയില്‍ അഞ്ചക്കശമ്പളം ലഭിക്കുന്ന  ജോലി നഷ്ടമാവുകയും 35 ലക്ഷത്തോളം രൂപ ചികിത്സച്ചെലവുംവന്ന രോഗം വിലപ്പെട്ട രണ്ടുവര്‍ഷം അവനെ ആശുപത്രിയിലെയും വീട്ടിലെയും നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചു. എന്നിട്ടും, ഈ രോഗത്തെ അവന്‍ ഇത്രമാത്രം സ്നേഹിക്കുന്നതിന് കാരണം മറ്റൊന്നുമല്ല; രാസിത്തിന്‍െറ ഉള്ളിലെ സാഹിത്യകാരനെ ലോകമറിയുന്നത് ഈ രണ്ടുവര്‍ഷംകൊണ്ടാണ്.
ശരീരംമുഴുവന്‍ തളര്‍ത്തിയ ‘ഗില്ലന്‍ ബാരി സിന്‍ഡ്രോം’ പിടിപെട്ട് കിടക്കുമ്പോള്‍ അവന്‍ എഴുത്തിന്‍െറ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ‘അന്നു നിനക്കായ്’ എന്ന ഓഡിയോ സീഡി പുറത്തിറക്കിയശേഷം ഇപ്പോള്‍ രോഗക്കിടക്കയിലെ അനുഭവകഥ ‘നന്ദി... ഗില്ലന്‍ബാരി സിന്‍ഡ്രോം’ എന്ന പുസ്തകവും രചിച്ചിരിക്കുകയാണ്. നാലുമാസത്തെ ആശുപത്രിജീവിതവും രോഗാവസ്ഥയും വിശദീകരിക്കുന്നതാണ് പുസ്തകം. ചലനശേഷി ബാക്കിയുള്ള ഒരു വിരല്‍മാത്രം ഉപയോഗിച്ച് തന്‍െറ മൊബൈലില്‍ മംഗ്ളീഷില്‍ എഴുതിയത് സുഹൃത്തിന് നിത്യവും അയച്ചുകൊടുത്തു. ആ സുഹൃത്ത് കടലാസിലേക്ക് പകര്‍ത്തി. അങ്ങനെയാണ് 100 പേജുള്ള പുസ്തകം പിറന്നത്. രാസിത്ത് അശോകന്‍െറ സാഹിത്യവഴിയില്‍ വെളിച്ചമായിമാറിയത് അവന്‍ പഠിച്ച പേരാമ്പ്ര സി.കെ.ജി കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ രൂപവത്കരിച്ച വിങ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റാണ്. രാസിത്ത് എഴുതിയ പാട്ട് സീഡി ആക്കിയതും പുസ്തകം പ്രസിദ്ധീകരിക്കാന്‍ സഹായം ചെയ്തതുമെല്ലാം ട്രസ്റ്റ് ആയിരുന്നു. ഇപ്പോഴും ചികിത്സ തുടരുന്ന രാസിത്തിന് നിരവധി സാമ്പത്തികാവശ്യങ്ങള്‍ ഉണ്ടെങ്കിലും പുസ്തകം വിറ്റ് കിട്ടുന്നതിന്‍െറ ഒരുഭാഗം ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്നെപ്പോലെ രോഗശയ്യയിലുള്ളവര്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെ നിരവധി കാര്യങ്ങളാണ് സി.കെ.ജി കോളജിലെ ഈ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ചെയ്യുന്നതെന്ന് രാസിത്ത് പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT