കവിത..
കവികളുടെ കാപട്യങ്ങള്‍
അന്തരിച്ച
ഒരാഡ്യ കവി
ആഗ്രഹിച്ചത്
കവിതയെഴുതി കിട്ടുന്ന
പണം കൊണ്ട്
ധര്‍മ്മ ദാരങ്ങള്‍ക്ക്
ഒരു സാരി വാങ്ങി നല്‍കാനായിരുന്നു.
പുതിയ കാലത്തെ
ദളിത കവിയുടെ ആഗ്രഹമാകട്ടെ
രചനയിലൂടെ ലഭിക്കുന്ന കാശുകൊണ്ട്
താന്‍ കൊതിയോടെ കരുതുന്ന
അംബാസഡര്‍ ഷൂ വാങ്ങാനും
ദളിതനെയും
ആഡ്യനെയും
കവിതയുടെ
പടവുകള്‍ കൊണ്ടത്തെിക്കുന്നത്
ഒരേ ഒരിടത്ത്
തൊലിപ്പുറത്ത്
എന്ന് പറഞ്ഞാല്‍
വര്‍ണ്ണ വിത്യാസം കവികള്‍ക്ക് അന്യമെന്ന് അര്‍ത്ഥം.
കവിത പലപ്പോഴും
കള്ളന് മോഷ്ടിക്കാവുന്ന
മുതല്‍ മാത്രമാകുമ്പോള്‍
ആഡ്യനും ദളിതനും
കവികളാകാതെ
കള്ളരായി തന്നെ തുടരുന്നു
ആഡ്യന്‍ മരിച്ചതിലും
ദളിതന്‍ ജീവിച്ചിരിക്കുന്നതിലും
ആരും ആശ്വാസം കൊള്ളുകയോ
കൊള്ളാതിരിക്കുകയോ വേണ്ട
ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ്
താന്‍ കവിത എഴുതുന്നത് എന്നു പറയുന്നവന്‍
മുതല്‍ കവരുന്ന കള്ളനോ
കവിയോ എന്ന് പറയേണ്ടത്
കവിതകളുടെ ഗുണഭോക്താക്കളാണ്
കവികളല്ല.
2013 സെപ്തംബറോളം എത്തി നില്‍ക്കുന്ന
സിറിയയിലെ കൂട്ടക്കുരുതികളില്‍ മനംനൊന്ത്
കവിതയില്‍ പൊള്ളിനില്‍ക്കുന്നവന്‍െറ മുമ്പില്‍
എന്ത് ആഡ്യന്‍,എന്ത് ദളിതന്‍, എന്ത് സാരി
എന്ത് ഷൂ, എന്ത് കവിത...?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.