കോഴിക്കോട്/ തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കും. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിൽ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം.
സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി എന്നിവർ അറിയിച്ചു.
വ്യാഴാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത യോഗവും പ്രഖ്യാപിച്ചു.
കോഴിക്കോട്: ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി 19ാം തീയതി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.