കോഴിക്കോട്/തിരുവനന്തപുരം/റിയാദ്: റമദാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്‌ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്‌റാഹീമുല്‍ ഖലീലുല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി എന്നിവർ അറിയിച്ചു.
വ്യാഴാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത യോഗവും പ്രഖ്യാപിച്ചു.
അതേസമയം, സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. ഇതോടെ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നുമുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും.
രാജ്യത്തെ വിവിധ നിരീക്ഷണകേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീംകോടതിയും സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447ലെ വിശുദ്ധ റമദാൻ മാസത്തിന് ബുധനാഴ്ച തുടക്കമാകും.
കോഴിക്കോട്: ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി 19ാം തീയതി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.