റമദാൻ മാസം ഒരു പാഠശാലയും പരിശീലന കേന്ദ്രവുമാണ്. ഈ പുണ്യമാസം പരിശീലിപ്പിക്കുന്ന മഹദ്ഗുണങ്ങളിലൊന്നാണ് പരസ്പരമുള്ള സ്നേഹ-സാഹോദര്യ സഹകരണങ്ങൾ. പകലുകളിലെ നോമ്പുകളും ഇരുളുകളിലെ നമസ്കാരങ്ങളും പടച്ചവനോടുള്ള സ്നേഹം പകർന്നുനൽകുന്നതിനോടൊപ്പം പടച്ചവന്റെ സൃഷ്ടികളെയെല്ലാം സ്നേഹിക്കണമെന്നും സേവിക്കണമെന്നും പഠിപ്പിക്കുന്നു. വിശിഷ്യാ ഒരു നാട്ടുകാരായ നാം ഓരോരുത്തരും അയൽവാസികളുമായി ഉത്തമ ബന്ധം ഉണ്ടാക്കാനും നിലനിർത്താനും പരിശ്രമിക്കണം.
ഇതുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് ചെയർമാൻ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഉദ്ബോധിപ്പിച്ച ശ്രദ്ധേയമായ ഏതാനും കാര്യങ്ങൾ പഠിക്കുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന അഭ്യർഥനയോടെ ഇവിടെ ഉദ്ധരിക്കുന്നു:
1) നമ്മുടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും അയൽവാസികളോട് നല്ലനിലയിൽ വർത്തിക്കുകയും സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുകയും സേവന സഹായങ്ങള്‍ ചെയ്യുകയും ഉപദ്രവിക്കാതിരിക്കുകയും ചെയ്യുക. 2) അടുത്ത് താമസിക്കുന്നവർ മാത്രമല്ല-സഹയാത്രികർ, സഹപാഠികൾ, സഹപ്രവർത്തകർ തുടങ്ങിയവരെയും അയൽവാസികളായി പരിഗണിച്ച് അവരോടും നല്ലനിലയിൽ വർത്തിക്കുക. പൊതുവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ജനങ്ങളോട് സൽസ്വഭാവത്തോടെയും മാന്യതയിലും വർത്തിക്കുക. 3) സ്നേഹത്തിന്റെ പ്രധാന മാധ്യമം ഉപഹാരങ്ങളുടെ കൈമാറ്റമാണ്.
ഇതിലൂടെ സ്നേഹ വിശ്വാസങ്ങള്‍ വർധിക്കും. അതിനാൽ, ഇടക്കിടെ അമുസ്ലിം സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും ഉപഹാരങ്ങൾ നൽകുക -വിവാഹം, ജനനം, പഠന പൂർത്തീകരണം, സ്ഥാന ലബ്ധി തുടങ്ങിയ സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ വീട്ടുകാർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അടുത്തുള്ള അമുസ്ലിം സഹോദരങ്ങളെയും പ്രത്യേകം ഓർക്കണം. 4) അതിഥി സൽക്കാരം പ്രധാനമാണ്. നാം നടത്തുന്ന സല്‍ക്കാരങ്ങള്‍ പോലുള്ള മുഴുവൻ പരിപാടികളിലും ജാതിമത വ്യത്യാസമില്ലാതെ എല്ലാ സഹോദരങ്ങളെയും ക്ഷണിക്കുക. 5) ദാനധർമങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ ആവശ്യക്കാരെ പരിഗണിക്കണം. പ്രത്യേകിച്ച് പ്രളയം, ഭൂകമ്പം പോലുള്ള സന്ദർഭങ്ങളിലെ റിലീഫ് പ്രവർത്തനങ്ങൾ, രോഗികൾക്കുള്ള ശുശ്രൂഷ, വിവാഹ സഹായം, വിധവകൾക്കും അനാഥകൾക്കും സേവനവും സഹായവുമെത്തിക്കൽ, വിദ്യാഭ്യാസ സഹായം നൽകൽ എന്നിവയുടെ കാര്യത്തിൽ. 6) ഏതെങ്കിലും അയല്‍വാസിയോ, സുഹൃത്തോ, സഹപ്രവർത്തകരോ, പരിചയക്കാരോ രോഗിയായാൽ അവരെ സന്ദർശിക്കണം. 7) അവരിൽ ആരുടെയെങ്കിലും മരണം സംഭവിച്ചാൽ കഴിയുന്ന സേവനങ്ങൾ ചെയ്തുകൊടുക്കണം. 8) നമുക്കിടയിൽ ജോലിയുടെ ബന്ധങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. മുതലാളി, തൊഴിലാളി, വ്യാപാരി, ഉപഭോക്താവ്, അധ്യാപകൻ, വിദ്യാർഥി എന്നിങ്ങനെ വിവിധ ഇടപാടുകൾ നടക്കാറുണ്ട്. ഈ സന്ദർഭങ്ങളിൽ നടത്തപ്പെടുന്ന കരാറുകൾ പരിപൂർണമായി പാലിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.