കൊച്ചി: സംസ്ഥാനത്തെ 31.8 ശതമാനം യുവജനങ്ങൾ മദ്യം, പുകവലി, പാൻപരാഗ്, ലഹരി ഉപയോഗത്ത ിന് അടിമകളാണെന്ന് പൊലീസ് ഹൈകോടതിയിൽ. കഞ്ചാവ്, ചരസ്, ബ്രൗൺ ഷുഗർ, ഹെറോയിൻ, എൽ.എസ്.ഡി തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ലഹരി മരുന്നുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിനുള്ളിൽ 627 കേസ് രജിസ്റ്റർ ചെയ്തതായും ഐ.ജി പി. വിജയൻ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നത് ചൂണ്ടിക്കാട്ടി മുൻ ജില്ല പൊലീസ് സൂപ്രണ്ട് എൻ. രാമചന്ദ്രൻ എഴുതിയ കത്തും ചില മാധ്യമവാർത്തകളും പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വിശദീകരണം.
ഇൻറർനാഷനൽ ജേണൽ ഒാഫ് കമ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് 2017ൽ തയാറാക്കിയ സർവേ റിപ്പോർട്ടിലെ വിവരങ്ങളാണ് വിശദീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂൾ -കോളജ് പരിസരത്തെ ലഹരിവിൽപനയുമായി ബന്ധപ്പെട്ട് 2017ൽ 182ഉം 2018ൽ 222ഉം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019 ഒക്ടോബർ വരെ 223 കേസാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ ലഹരിക്കേസുകൾ 2017ൽ 9244ഉം അറസ്റ്റിലായവർ 9359ഉം ആയിരുന്നു. 2018ൽ കേസുകൾ 8700ഉം അറസ്റ്റുകൾ 9521ഉം ആയി. 2019 ഒക്ടോബർ വരെ 8028 കേസ് രജിസ്റ്റർ ചെയ്തു. ഇക്കാലയളവിൽ 8867 പേരാണ് അറസ്റ്റിലായത്.
ബംഗാൾ, അസം, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളിൽനിന്നാണ് ലഹരി മരുന്നുകൾ കൂടുതലായി എത്തുന്നത്. പുതുതലമുറ മയക്കുമരുന്നുകൾ ഗോവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് വരുന്നു. വിതരണശൃംഖല തകർത്തും ആവശ്യം കുറച്ചുെകാണ്ടുവന്നും ലഹരി ഉപയോഗം ക്രമേണ ഇല്ലാതാക്കാനാണ് ശ്രമമെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.