ജഷീർ പള്ളിവയൽ
കൽപറ്റ: വയനാട് ജില്ല പഞ്ചായത്തിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വിമതനായി മത്സരിക്കും. ജില്ല പഞ്ചായത്ത് തേമാട്ടുചാൽ ഡിവിഷനിൽനിന്ന് മത്സരിക്കാൻ അദ്ദേഹം വെള്ളിയാഴ്ച പത്രിക നൽകി.
നിലവിൽ കൽപറ്റ േബ്ലാക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷൻ അംഗമാണ് ജഷീർ. നിരവധി ജനകീയ സമരങ്ങളിൽ പങ്കെടുക്കുകയും പൊലീസ് മർദനമടക്കം ഏറ്റുവാങ്ങുകയും ചെയ്ത ജഷീർ ഇത്തവണ സ്വന്തം നാട് ഉൾക്കൊള്ളുന്ന തോമാട്ടുചാൽ ഡിവിഷനിൽ മത്സരിക്കാൻ തയാറെടുത്തിരുന്നു. എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക വ്യാഴാഴ്ച രാത്രി പുറത്തുവന്നപ്പോൾ തോമാട്ടുചാലിൽ വി.എൻ. ശശീന്ദ്രനാണ് ടിക്കറ്റ് നൽകിയത്. ഇതോടെയാണ് ജഷീർ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയത്.
കോൺഗ്രസുകാരനായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹമെന്നും പാർട്ടി തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ പേരില്ല എന്നറിഞ്ഞ് എൽ.ഡി.എഫിലെ ഘടകകക്ഷി നേതാക്കളടക്കം 21 തവണയാണ് തെന്ന വിളിച്ചത്. തനിക്ക് സീറ്റില്ലെന്ന് തന്നെക്കാൾ മുമ്പേ മറ്റു പാർട്ടിക്കാർ അറിഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാത്രി വൈകുംവരെ താൻ സ്ഥാനാർഥിപ്പട്ടികയും കാത്ത് ഡി.സി.സി ഓഫിസിന് മുന്നിൽ നിന്നുവെന്നും ജഷീർ പറഞ്ഞു.
അതിനിടെ ജില്ല പഞ്ചായത്തിലേക്കും മൂന്ന് ബ്ലോക്കുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ മുസ്‍ലിം നേതാക്കളെ തഴഞ്ഞു. ജില്ല പഞ്ചായത്ത്, കൽപറ്റ, മാനന്തവാടി, പനമരം േബ്ലാക്ക് പഞ്ചായത്തുകളിൽ കോൺഗ്രസ് ആകെ മത്സരിക്കുന്നത് 39 സീറ്റുകളിലാണ്. എന്നാൽ, രണ്ടിടങ്ങളിൽ മാത്രമാണ് മുസ്‍ലിം നേതാക്കളെ പരിഗണിച്ചത്. ഇതിനെതിരെ സമസ്ത നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മതേതര കോൺഗ്രസ് മുസ്‍ലിംകളെ രണ്ടാംകിട പൗരന്മാരാക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.