മോഹൻ ജോർജ്
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ജയ പ്രതീക്ഷയിലാണെന്ന് ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ്. വികസിത നിലമ്പൂർ എന്നതാണ് തങ്ങളുടെ മുദ്രാവാക്യം. വികസനമാണ് ഇവിടെ പ്രധാന ചർച്ചാ വിഷയമാകേണ്ടത്. മലയോര മേഖലയിൽ ഉൾപ്പെടെ കാര്യമായ വോട്ട് വ്യത്യാസമുണ്ടാകും. ചെറുപ്പക്കാർ മാറി ചിന്തിക്കുകയാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും മോഹൻ ജോർജ് പ്രതികരിച്ചു.
“വളരെ നല്ല പ്രതീക്ഷയാണ് ഞങ്ങൾക്ക്. രാവിലെ വഴിക്കടവ് പഞ്ചായത്തിലെ പല പോളിങ് ബൂത്തുകളിലും പോയി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. വികസിത നിലമ്പൂർ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. അത്തരത്തിലൊരു മാറ്റം നിലമ്പൂരിലുണ്ടാകും. വികസനമാണ് ഇവിടെ പ്രധാന ചർച്ചാ വിഷയമാകേണ്ടത്. മലയോര മേഖലയിൽ ഉൾപ്പെടെ കാര്യമായ വോട്ട് വ്യത്യാസമുണ്ടാകും. ചെറുപ്പക്കാർ മാറി ചിന്തിക്കുകയാണ്. തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ” -മോഹൻ ജോർജ് പറഞ്ഞു.
മോഹൻ ജോർജിന് പുറമെ നിലമ്പൂരിലെ മറ്റ് സ്ഥാനാർഥികളും ജയപ്രതീക്ഷ പങ്കുവെച്ചു. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തികഞ്ഞ പ്രതീക്ഷയിലാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. സർക്കാർ വിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങൾക്ക് ആവശ്യമായ വിഷയങ്ങളിൽ ചർച്ചയുണ്ടായില്ലെന്നും തനിക്ക് 75,000ത്തിലേറെ വോട്ട് കിട്ടുമെന്നും സിറ്റിങ് എം.എൽ.എ പി.വി. അൻവർ പ്രതികരിച്ചു.
അതേസമയം വോട്ടെടുപ്പ് പുരോഗമിക്കുന്ന നിലമ്പൂരിൽ രാവിലെ 10 മണി വരെയുളള കണക്കുകൾ പ്രകാരം പോളിങ് ശതമാനം 20 പിന്നിട്ടു. നിലമ്പൂർ – 19.8 %, വഴിക്കടവ്– 18.8 %, മുത്തേടം – 19.5 %, എടക്കര – 19.6 %, പോത്തുകല്ല് – 18.7 %, ചുങ്കത്തറ – 19.6 %, കരുളായി – 18.6 %, അമരമ്പലം – 19.4 % എന്നിങ്ങനെയാണ് വോട്ടുരേഖപ്പെടുത്തിയത്. കനത്തമഴയിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകീട്ട് ആറു വരെയാണ് പോളിങ്. 2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. നഗരസഭയും അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. മറ്റു അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫാണ്. 2021ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.