എസ്.എ.ടി ആശുപത്രിക്ക് മുന്നിൽ കൈകുഞ്ഞുമായി പ്രതിഷേധിക്കുന്നു. ഇൻസെറ്റിൽ മരിച്ച ശിവപ്രിയ
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രസവിച്ച യുവതി അണുബാധയെ തുടർന്ന് മരിച്ചതായി പരാതി. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവ പ്രിയയാണ് (26), എസ്.എ.ടി ആശുപത്രിയിൽ പ്രസവിച്ച ശേഷം, അണുബാധയുണ്ടായതിനെ തുടർന്ന് മരിച്ചത്.
ഒക്ടോബർ 22നായിരുന്നു എസ്.എ.ടിയിൽ ശിവ പ്രിയ കുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് 25ന് ആശുപത്രി വിട്ടു. എന്നാൽ, അടുത്ത ദിവസം പനി പിടിച്ചതോടെ 26ന് തിരികെ ആശുപത്രിയിലെത്തിച്ചു.
നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടർന്നു നടന്ന ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് അണുബാധയുണ്ടായതെന്നും, വേണ്ട ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതായും ഭർത്താവ് മനു പറഞ്ഞു. പിന്നാലെ പനി വരികയായിരുന്നു.
മരണത്തിനു പിന്നാലെ, ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടര വയസ്സുള്ള മകളും, ദിവസങ്ങൾ മാത്രം പ്രായമുള്ള കൈകുഞ്ഞുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തുന്നത്. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.