കണ്ണൂർ: തൊണ്ണൂറുകാരിയായ വയോധികയെ ചെറുമകൾ മര്‍ദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ പൊലീസ് കേസെടുത്തു.
ആയിക്കര ഉപ്പാലവളപ്പിലെ കല്യാണിയെ മർദിച്ച ചെറുമകള്‍ ദീപക്കെതിരെയാണ് സിറ്റി പൊലീസ് കേസെടുത്തത്. സാമൂഹിക നീതി വകുപ്പും മനുഷ്യാവകാശ പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിരുന്നു. പൊലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുത്തതിനെ തുടർന്ന് ദീപയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
കല്യാണിയെ ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. തുടർന്ന് കല്യാണിയെയും മകൾ ജാനകി, ദീപ, ഇവരുടെ രണ്ട് മക്കൾ എന്നിവരെയും സ്ത്രീകളുടെ പുനരധിവാസ കേന്ദ്രമായ ആയിക്കര ‘അത്താണി’യിലേക്ക് മാറ്റി. എട്ടു വർഷത്തോളമായി ഭര്‍ത്താവുമായി അകന്നുകഴിയുന്ന ദീപക്ക് പത്തും എട്ടും വയസ്സുള്ള രണ്ട് മക്കളാണുള്ളത്.
വയോധികയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും തടയാന്‍ പോയാല്‍ തങ്ങള്‍ക്ക് നേരെയും ആക്രമണത്തിന് വരുമെന്നും അയല്‍ക്കാര്‍ പറയുന്നു. അമ്മ ജാനകിയെയും ദീപ മർദിക്കാറുണ്ടത്രെ.
തയ്യൽ ജോലിക്കാരിയായ ദീപക്ക് മൂന്നു മാസമായി ജോലിയില്ലാത്തതിനാൽ സാമ്പത്തികമായി ഏറെ പ്രയാസത്തിലാണ്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടങ്ങിയ കുടുംബം ആശ്രയമറ്റ നിലയിൽ ഉപ്പാലവളപ്പിലെ ജീർണാവസ്ഥയിലായ ലൈൻമുറിയിലാണ് താമസം. അടുത്ത ദിവസം തന്നെ ദീപക്ക് കൗൺസലിങ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.