കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ സ്വദേശി മാനുവാണ് മരിച്ചത്. 45-കാരനായ മാനു ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു. ഇതിനിടെ, മാനുവിന്റെ ഭാര്യയെ ചന്ദ്രിയെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുവരും ഒരുമിച്ച് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരികയായിരുന്നുവെന്ന് പറയുന്നു. കാട്ടാനയെ കണ്ട് ഭയന്ന് ചന്ദ്രി കാട്ടിലേക്ക് ഓടി മറഞ്ഞിരിക്കുകയാണെന്ന് കരുതുന്നു. നാട്ടുകാർ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തുകയാണിപ്പോൾ.
ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നത്. ഇന്നു രാവിലെയാണ് മാനുവിനെറ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന തുമ്പികൈകൊണ്ട് മാനുവിനെ വലിച്ചെറിയുകയായിരുന്നുവെന്ന് കരുതുന്നു. അത്തരമൊരു ആക്രമണം നടന്നതിന്റെ സൂചനയാണുള്ളത്.
ഏത് സമയത്താണ് ആക്രമണമുണ്ടായതെന്ന് അറിയില്ല. മൃതദേഹം സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. വനത്തോട് ചേർന്ന പ്രദേശത്ത് വെച്ചാണ് ആ്രക്രമണം നടന്നത്. വനം വകുപ്പ് പരിശോധന നടത്തുന്നു. വന്യജീവി ആക്രമത്തിൽ ജീവൻ പൊലിയുന്നത് തുടർക്കഥയായ സാഹചര്യത്തിൽ നാട്ടുകാർ രോഷാകുലരാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണം തുടർക്കഥയാവുകയാണ്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഇന്നലെയാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.