തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാത്തതെന്താണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. നിയമ സഭയിൽ സ്വർണക്കടത്ത് കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് നൽകിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നൽകാത്തത്. ഈ കേസ് പ്രതിപക്ഷത്തിന്റെ അടുക്കളയിൽ വേവിച്ച വിവാദമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ മുഖ്യമന്ത്രി ശ്രദ്ധിക്കണം. രഹസ്യമൊഴി എങ്ങനെയാണ് കലാപാഹ്വാനമാകുന്നത്. രഹസ്യമൊഴി അന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മടിയിൽ കനമില്ലെനേനാ വഴിയിൽ പേടിയില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല, സ്വർണക്കടത്തു കേസിലെ വസ്തുതകളാണ് ജനങ്ങൾക്ക് അറിയേണ്ടത്.
എം.ആർ അജിത്ത് കുമാറിന് ഷാജ് കിരണുമായി എന്താണ് ബന്ധം. ഷാജിന് പൊലീസിൽ ഇത്ര സ്വാധിനം ഉണ്ടായത് എങ്ങനെയെന്നും ഷാഫി ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറഞ്ഞെങ്കിൽ എന്ത് കൊണ്ട് ഷാജിനെ അറസ്റ്റ് ചെയ്തില്ല.
അതേസമയം, ഷാഫി ചോദിച്ചത് മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യമാണെന്നും ഷാജ് കിരൺ എൽ.ഡി.എഫിന്റെ ദല്ലാൾ അല്ലെന്നും വി.ജോയി എം.എല്‍.എ മറുപടി നൽകി. ഷാജ് കിരൺ ചെന്നിത്തലക്കൊപ്പം ഇരിക്കുന്ന പടവും ജോയി ഉയർത്തിക്കാട്ടി.
ഷാഫി പറമ്പിൽ (പ്രമേയാവതാരകൻ), മാത്യു കുഴൽനാടൻ , എൻ.ഷംസുദ്ദീൻ, കെ.കെ.രമ, മോൻസ് ജോസഫ്, വി.ഡി.സതീശൻഎന്നിവർക്കാണ് പ്രതിപക്ഷ നിരയിൽ സംസാരിക്കാൻ അവസരം.
ഒരു മണിക്കാണ് സ്വര്‍ണക്കടത്തു വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചത്. രണ്ടു മണിക്കൂറാണ് ചർച്ച. ഷാഫി പറമ്പില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തുനിന്ന് എം.എൽ.എമാര്‍ ബഹളം വച്ചു. രഹസ്യമൊഴി സഭയില്‍ ഉന്നയിക്കരുതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.
ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.