ഗവർണർ ആർ.എസ്.എസിന്റെ കൂലിക്കാരൻ ആകുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ് പുലർത്താനാകാത്ത കേരള ഗവർണർ ആർ.എസ്.എസിന്റെ കൂലിക്കാരനാണെന്ന വസ്തുത കൂടുതൽ വ്യക്തമായിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഇന്നത്തെ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം കൂടുതൽ അപഹാസ്യനായി മാറി. കഴിഞ്ഞദിവസം ആർ.എസ്.എസ് മേധാവിയെ കണ്ട് എന്ത് ഉപദേശമാണ് നേടിയതെന്ന് കൂടി പൊതുസമൂഹത്തോട് വ്യക്തമാക്കാൻ ആരിഫ് മുഹമ്മദ് ഖാന് ബാധ്യതയുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.

സർവകലാശാല വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും അതിനായി സമ്മർദ്ദം ചെലുത്തിയെന്നും ഗവർണർ പറയുന്നത് കേരള മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പല കാര്യങ്ങളും സെറ്റിൽ ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന വിഷയത്തെ മുൻ നിർത്തി 3 വർഷം മുമ്പ് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിലെ ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത് വധശ്രമമായിരുന്നു എന്ന ഗവർണ്ണറുടെ നിലപാട് പരിഹാസ്യമാണ്. ഇപ്പോൾ സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ നടക്കുന്ന തർക്കങ്ങൾ വെറും കള്ളനും പോലീസും കളി മാത്രമാണ്.

ലോകായുക്ത ബില്ലും സർവകലാശാല ബില്ലും ഒപ്പിടില്ലെന്ന് പറയുന്ന ഗവർണർ അധികം വൈകാതെ പിണറായി സർക്കാറുമായി ഇടനിലക്കാർ വഴി സെറ്റിൽമെന്റിലെത്തുമെന്ന് മുൻകാല അനുഭവങ്ങളിലൂടെ മനസ്സിലാക്കാനാവും. ലോകായുക്ത ഓർഡിനൻസ് ഒപ്പിടില്ല എന്ന് വാശിപിടിച്ച സമയത്ത് പുതിയ ബെൻസ് കാർ നൽകിയും ആർ.എസ്.എസ് നേതാവിനെ പേഴ്സണൽ സ്റ്റാഫായി അനുവദിച്ചും സർക്കാർ ഗവർണറെ വഴക്കിയത് മറക്കാൻ സമയമായിട്ടില്ല. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ യൂനിയൻ സർക്കാറിന്റെ ചട്ടുകമായി മാറുന്ന ഗവർണർ പദവിയുടെ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party statement about arif mohammad khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.