തിരുവനന്തപുരം: എ ക്ലാസ് മണ്ഡലങ്ങളിലുൾപ്പെടെയുണ്ടായ വോട്ടുചോർച്ചയും വിജയസാധ്യതപോലും പരിഗണിക്കാതെ ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റുകൾ നൽകിയതും ബി.ജെ.പി നേതൃയോഗങ്ങളിൽ ചർച്ചയാകും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഘടകകക്ഷിയായെത്തിയ ട്വന്റി-20 ക്ക് 19 സീറ്റുകൾ നൽകിയത് പലയിടങ്ങളിലും ബി.ജെ.പി വോട്ടുകളിൽ ചോർച്ച വരുത്തിയെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള പല മണ്ഡലങ്ങളും ഇത്തരത്തിൽ ഘടകകക്ഷികൾക്ക് നൽകി. അവിടങ്ങളിൽ പലതിലും ബി.ജെ.പി വോട്ടുകൾ കുറഞ്ഞു.
തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, ഏറ്റുമാനൂർ ഉൾപ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പല നിർണായക മണ്ഡലങ്ങളിലും എൻ.ഡി.എ വോട്ടിൽ കുറവ് വന്നതും യോഗങ്ങളിൽ ചർച്ചയാകും. ബി.ജെ.പിക്കെതിരെ ഉയരുന്ന വോട്ട് മറിക്കൽ ആരോപണങ്ങൾ ശരിവക്കുന്നതാണ് ഈ കണക്കുകളെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ തൃക്കരിപ്പൂർ-3,124 വോട്ടുകൾ, പയ്യന്നൂർ -2,876, മട്ടന്നൂർ-408, പേരാവൂർ-923, എലത്തൂർ-500, തിരുവമ്പാടി-414, വണ്ടൂർ -1,039, പെരിന്തൽമണ്ണ-781, തിരൂർ 463, കോട്ടക്കൽ-468, ഷൊർണൂർ- 3,709, കോങ്ങാട് -2,736, മലമ്പുഴ -1,292, പാലക്കാട്-1,168, ആലത്തൂർ-1,002, ഒല്ലൂർ-2,558, ഇരിങ്ങാലക്കുട-7,162, പുതുക്കാട്-6,875, ചാലക്കുടി 1,271, കൊടുങ്ങല്ലൂർ 4,271.
ഏറ്റുമാനൂർ 771, പുതുപ്പള്ളി -150, കാഞ്ഞിരപ്പള്ളി 2,173, ആലപ്പുഴ-6,277, അമ്പലപ്പുഴ-6,041, മാവേലിക്കര-7,755, ചെങ്ങന്നൂർ-3,551, ചവറ 3,199, കൊട്ടാരക്കര 559, പത്തനാപുരം 5,333, പുനലൂർ 4,676, ചടയമംഗലം 1,267, വട്ടിയൂർക്കാവ് 2,383 എന്നിങ്ങനെയാണ് വോട്ട് കുറഞ്ഞത്. ഇതിൽ ആലപ്പുഴ, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, അമ്പലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെ വോട്ടുചോർച്ചയിൽ പാർട്ടിക്കുള്ളിൽ സംശയമുണ്ട്.
വിജയിക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച് 36 മണ്ഡലങ്ങളെയാണ് ബി.ജെ.പി നേതൃത്വം എ ക്ലാസ് കാറ്റഗറിയിലേക്കുയർത്തി പ്രത്യേക ശ്രദ്ധ നൽകിയത്. ഇവിടങ്ങളിൽ വലിയ തോതിൽ ഫണ്ടും ചെലവഴിച്ചു. എന്നാൽ, മൂന്നിടങ്ങളിൽ ജയിക്കാനും ആറിടങ്ങളിൽ രണ്ടാമതെത്താനുമേ സാധിച്ചുള്ളൂ.
ഇത് എന്തുകൊണ്ട് സംഭവിച്ചെന്ന പരിശോധന വേണമെന്ന ആവശ്യവും യോഗങ്ങളിലുണ്ടാകും. രാഷ്ട്രീയം ചർച്ച ചെയ്യാതെ ‘വികസിത കേരളം’ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയത് പലയിടങ്ങളിലും തിരിച്ചടിയായെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. അതിനൊപ്പം, എഫ്.സി.ആർ.എ വിഷയത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക ഇല്ലാതാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനവുമുണ്ട്. തെരഞ്ഞെടുപ്പ് ഫലം വിശകലനംചെയ്യാൻ 15ന് സംസ്ഥാന കോർ കമ്മിറ്റിയും 16ന് ഭാരവാഹിയോഗവും വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.