വീണ്ടും റാഗിങ്: കാഴ്ചക്കുറവുള്ള വിദ്യാർഥിയോട് കണ്ണട മാറ്റാനാവശ്യപ്പെട്ട് ആക്രമണം

വടക്കേക്കാട് (തൃശൂർ): തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്ങിന്റെ മറവിൽ ആക്രമണം. കാഴ്ചക്കുറവുള്ള വിദ്യാർഥിയോട് കണ്ണട മാറ്റാനാവശ്യപ്പെട്ട് സീനിയർ വിദ്യാർഥികളാണ് വളഞ്ഞിട്ട് ആക്രമിച്ചത്.

പത്താം ക്ലാസിൽ പഠിക്കുന്ന വടക്കേക്കാട് പുത്തൻപുള്ളി രാജേന്ദ്രന്റെ മകൻ പി.ആർ. ജ്യോതിഷിനാണ് റാഗിങ്ങിന്റെ പേരിൽ ക്രൂരമായ ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാർഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ പരിശോധനക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവത്തിന്റെ തുടക്കം. കാഴ്ചക്കുറവുള്ള ജ്യോതിഷ് ക്ലാസിലേക്ക് കയറുന്നതിനു മുമ്പ് പ്ലസ് ടുവിൽ പഠിക്കുന്ന ഒമ്പതോളം വിദ്യാർഥികൾ കണ്ണട അഴിച്ച് ക്ലാസിൽ കയറിയാൽ മതിയെന്നും ഷൂസ് ധരിക്കരുതെന്നും ആവശ്യപ്പെട്ടു. പ്ലസ് ടു ക്ലാസ് വിട്ട ശേഷവും അക്രമികൾ വീട്ടിൽ പോകാതെ വൈകീട്ട് വരെ സ്കൂളിൽ തന്നെ കാത്തു നിന്നു.

വൈകീട്ട് ജ്യോതിഷ് ക്ലാസ് വിട്ട് പുറത്തിറങ്ങിയതോടെയാണ് വിദ്യാർഥി സംഘം വളഞ്ഞിട്ട് ആക്രമിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. ബഹളം കേട്ട് അധ്യാപകരെത്തിയപ്പോഴാണ് സംഘം ഓടി മറഞ്ഞത്.

ക്ലാസിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപേ രക്ഷിതാക്ക​ളോട് വിളിച്ചു പറയാൻ ഒരു അധ്യാപികയോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ലെന്നും ആക്ഷപമുണ്ട്. കൂടാതെ തിങ്കളാഴ്ച രാത്രി മറ്റൊരധ്യാപിക വിളിച്ച് സംഭവം പൊലീസ് കേസാക്കരുതെന്ന് ആവശ്യപ്പെട്ടതായും പറയുന്നു.

Tags:    
News Summary - Visually impaired student ragged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.