കൊല്ലം: ലഗേജിന് ടിക്കെറ്റടുക്കാഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യാത്രക്കാരൻ കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ ആക്രമിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ കല്ലമ്പലം പി.പി കോട്ടജിൽ വി. റോഷ്നിക്കാണ് (45) പരിക്കേറ്റത്. വലതുകൈ ഒടിഞ്ഞ റോഷ്നിയെ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ സ്വദേശി ഓംപ്രകാശിനെ (30) യാത്രക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ചിന്നക്കടയിലാണ് സംഭവം. ആറ്റിങ്ങലില്‍നിന്ന് ലഗേജുമായാണ് ഓംപ്രകാശ് ബസിൽ കയറിയത്. കൊട്ടിയെത്തത്തിയപ്പോൾ ലഗേജ് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ആരുടേതാണെന്ന് തിരക്കിയെങ്കിലും പറഞ്ഞില്ല.
ചിന്നക്കടയിലെത്തിയപ്പോള്‍ ഇയാള്‍ ലഗേജുമായി ഇറങ്ങാന്‍ നോക്കുമ്പോള്‍ ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിച്ചു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണ ശേഷവും ഓംപ്രകാശ് അക്രമം തുടർന്നു. ഒടുവിൽ ബസിലെ യാത്രക്കാർ ഓംപ്രകാശിനെ തടഞ്ഞുവച്ചു. ബസ് കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിച്ച് പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.