കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൽ പങ്കില്ലെന്ന് വിജേഷ് പിള്ള. കണ്ണൂരിൽ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ ഇക്കാര്യമറിയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സമൂഹമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചത്. തുടർന്ന് സംഭവത്തിൽ തളിപറമ്പ് സി.പി.എം ഏരിയ സെക്രട്ടറിയുടെ പാരാതിയിലാണ് കേസെടുത്തതും വിജേഷിനെ ചോദ്യം ചെയ്യലിന് കണ്ണൂരിൽ ഹാജരാകാൻ നോട്ടീസ് നൽകിയതും.
ചോദ്യം ചെയ്യലിൽ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെല്ലാം വിജേഷ് പൂർണമായും തള്ളി. സ്വപ്ന ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം. എന്നാൽ, താൻ അതിൽ പങ്കാളിയല്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. എം.വി. ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ല. ബിസിനസുമായുള്ള കാര്യത്തിന് മാത്രമാണ് സ്വപ്നയുമായി കൂടിക്കാഴ്ച് നടത്തിയത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു.
എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നാല് മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തത്. കേസിൽ സ്വപ്നയെ അടുത്ത ദിവസം ബംഗളൂരുവിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.