തിരുവനന്തപുരം: അഴിമതിയാരോപണം നേരിടുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സര്‍വിസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനെന്ന് വിജിലന്‍സ് കോടതി.
അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ രണ്ട് കേസുകളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നെന്ന് ലീഗല്‍ അഡൈ്വസര്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ ചോദ്യമുണ്ടായത്. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്ന വിജിലന്‍സ് ആവശ്യത്തെയും കോടതി വിമര്‍ശിച്ചു.
നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിമുഖത കാട്ടിയ വിജിലന്‍സ് ഇപ്പോള്‍ ഫയലുകള്‍ വിളിച്ച് വരുത്തിയപ്പോള്‍ നിലപാട് മാറ്റിയത് എങ്ങനെയെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണ ശിപാര്‍ശ സംബന്ധിച്ച പത്തോളം കേസുകളില്‍ ചീഫ് സെക്രട്ടറി നടപടികള്‍ വൈകിപ്പിച്ചെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശിപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തുകയാണെന്ന ഹരജിയില്‍ രണ്ടു ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടറോടും ആഭ്യന്തര സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ടോം ജോസിനെതിരായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്. രണ്ട് വിജിലന്‍സ് കേസുകളിലെ പ്രതിയായ ടോം ജോസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ശിപാര്‍ശ സര്‍ക്കാറിന് നല്‍കിയിരുന്നതായും വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചു.
ചീഫ് സെക്രട്ടറിക്കെതിരായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വൈകിയതിന് വിജിലന്‍സിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കടുത്ത നടപടിയുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ റിപ്പോര്‍ട്ട് ഹാജരാക്കുകയുള്ളോയെന്നും കോടതി ആരാഞ്ഞു.
നൂറിലധികം ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാതിക്കാരന്‍ ഉന്നയിച്ചിരുന്നതിനാല്‍ റിപ്പോര്‍ട്ട് വൈകിയെന്നായിരുന്നു വിജിലന്‍സിന്‍െറ മറുപടി.
ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.