പൈനാപ്പിളിെൻറയോ മറ്റോ ഉള്ളിൽവെച്ച് നൽകിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആന ചെരിഞ്ഞത്
അലനല്ലൂർ (പാലക്കാട്): തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ചെരിഞ്ഞ കാട്ടാന മനുഷ്യക്രൂരതയുടെ ഇര. പൈനാപ്പിളിെൻറയോ മറ്റോ ഉള്ളിൽവെച്ച് നൽകിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് അവശനിലയിലായിരുന്ന കാട്ടാന കഴിഞ്ഞമാസം 27നാണ് അമ്പലപ്പാറ തെയ്യംകുണ്ടിൽ ചെരിഞ്ഞത്.
15 വയസ്സ് തോന്നിക്കുന്ന ആന ഒരുമാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ഒന്നും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു. മുറിവിന് ഒരാഴ്ചത്തെ പഴക്കമാണ് കണക്കാക്കുന്നത്. മുറിവിന് ശമനമുണ്ടാകാനായി തുമ്പിക്കൈ വെള്ളത്തിൽ മുക്കി വെള്ളിയാർ പുഴയിൽ നിൽക്കുന്ന ആനയുടെ ചിത്രം പുറത്തുവന്നിരുന്നു.
തുടർന്ന് കരക്ക് കയറ്റി ചികിത്സ ലഭ്യമാക്കാൻ പാലക്കാട് ധോണിയിൽനിന്ന് രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. വെള്ളത്തിൽനിന്ന് കയറ്റാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് 27ന് വൈകീട്ട് നാലോടെ ആന ചെരിഞ്ഞത്. തുടർന്ന് കച്ചേരിപറമ്പിലെത്തിച്ച് വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാമിെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
സ്ഫോടകവസ്തു വെച്ച് മുറിവേൽപിച്ച സംഭവത്തിൽ മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ചിെൻറ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിെൻറ വിശദറിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ.
25ന് രാവിലെ തെയ്യംകുണ്ടിലെത്തി വെള്ളത്തിൽ നിലയുറപ്പിച്ചിരുന്ന ആനയെ കാട്ടിലേക്ക് തിരികെയയക്കാൻ അന്ന് വൈകീട്ട് പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ചും ശ്രമം നടത്തിയിരുന്നെങ്കിലും അവശയായ കാട്ടാന വെള്ളത്തിൽ തന്നെ തുടരുകയായിരുന്നു.
രണ്ട് ദിവസത്തിലേറെ അവശനിലയിലായിട്ടും ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.