തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹത്തിന് 90 വയസായി, അദ്ദേഹത്തിന് എതിരെ താൻ ഒന്നും പറയുന്നില്ല. താനെന്തെങ്കിലും പറഞ്ഞാൽ അതേ ബാക്കിയാവൂ. അദ്ദേഹം മുമ്പും തന്നെക്കുറിച്ച് വളരെ മോശമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതെനിക്ക് പ്രശ്നമില്ല. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. തനിക്ക് സന്തോഷമായെന്നും വി.ഡി സതീഷൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സഹായം ആവശ്യപ്പെട്ട് ഒരു ആർ.എസ്.എസ് നേതാവിനെയും കണ്ടിട്ടില്ല. മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്. എം.ആർ അജിത്കുമാറിനെ വിട്ട് ചർച്ച നടത്തിയതും പിണറായി വിജയനാണ്. വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ മാത്രമാണ് പ്രശ്നം. പി.ഡി.പി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ ഒരു പ്രശ്നവുമില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികൾക്കെതിരെ എന്തുകൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ല. അയ്യപ്പന്‍റെ സ്വർണം പാർട്ടി നേതാക്കൾ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് പ്രതികൾ പുറത്തുവന്നത്. എന്തിനുവേണ്ടിയാണ് ഇവരെ സി.പി.എം സംരക്ഷിക്കുന്നത്. പ്രധാനപ്പെട്ട പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. മന്ത്രിമാരുടെ പേര് പുറത്തുപറയുമെന്ന ഭയമാണോ പാർട്ടിക്ക്. പ്രതികൾക്ക് പൂർണമായ സംരക്ഷണം സർക്കാരും പാർട്ടിയും നൽകുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെ ഉപദ്രവിക്കുന്ന നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവരുന്നു. എഫ്.സി.ആർ.ഐ നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.നേമത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാകും. കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് ശബരിനാഥൻ ആണ് നേമത്തെ സ്ഥാനാർഥി. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ചില നേതാക്കൾ ഉയർത്തിക്കാട്ടുന്നതിൽ പരിഭവമില്ല.
വയനാട് ടൗൺഷിപ്പ് താമസ യോഗ്യമാകുന്നതിന് മുൻപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ പണി തുടങ്ങി. സർക്കാർ കോൺഗ്രസിന് സ്ഥലം അനുവദിക്കാത്തതുകൊണ്ടാണ് കാലതാമസം വന്നത്. ജോയിന്റ് അക്കൗണ്ടിലെ പണത്തിന്റെ കണക്ക് സി.പി.എമ്മുകാരോട് പറയുന്നത് എന്തിനാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ അവിടെ ചെയ്ത പ്രവർത്തനങ്ങൾ അന്വേഷിച്ചു നോക്കിയാൽ മതി. ദുരന്തബാധിതർക്ക് സർക്കാർ ഒരു സഹായവും ചെയ്തില്ല. കോൺഗ്രസിന് കിട്ടിയ പണം പാർട്ടിക്കാർ തന്നതല്ലേ? നാട്ടുകാരുടെ പണം ചെലവ് ആകാത്തതിന്‍റെ കാരണം ആദ്യം വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.