വിനോദിനി
കോഴിക്കോട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവില്‍ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സഹായം. വിനോദിനിക്ക് കൃത്രിമക്കൈ വെക്കുന്നതിനുള്ള ചെലവ് പ്രതിപക്ഷ നേതാവ് ഏറ്റെടുക്കും.
കുട്ടിക്ക് കൈ കൊടുക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് പിതാവിനെ അറിയിച്ചതായി വി.ഡി. സതീശൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ മികച്ച രീതിയിൽ കൃത്രിമക്കൈ തയാറാക്കുന്നവരുമായ ബന്ധപ്പെട്ടു. ശനിയാഴ്ച തന്നെ കുട്ടിക്ക് അളവ് കൊടുക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. കുട്ടിയെ കുറിച്ചുള്ള ചാനൽ വാർത്ത കണ്ടപ്പോൾ സങ്കടം വന്നുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കുട്ടിക്ക് കൈ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് വിനോദിനിയുടെ മാതാവ് പ്രതികരിച്ചു. കൈകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. പ്രതിപക്ഷ നേതാവിനോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവിനെ തുടർന്നാണ് ഒമ്പത് വയസുകാരി വിനോദിനിയുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് ഒമ്പത് വയസുകാരി വിനോദിനിക്ക് കൈക്ക് പൊട്ടലുണ്ടായത്.
2025 സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ കാണിച്ചെങ്കിലും വലത് കൈ ഒടിഞ്ഞതിനാല്‍ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. അവിടെ നിന്ന് പ്ലാസ്റ്ററിട്ടു.
കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ച് മാറ്റേണ്ടി വന്നു.
അതിനിടെ, പുതുവർഷത്തിൽ കൈയില്ലാതെ സ്കൂളിൽ പോകാൻ വിദ്യാർഥിനി തയാറായില്ല. എന്നാൽ, കൃത്രിമക്കൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു വീട്ടുകാർ.
കുടുംബത്തിന് ആകെ ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയാണെന്നും കൈ മാറ്റിവെക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും മാതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.