വഴയില-പഴകുറ്റി നാലുവരിപ്പാത: നഷ്ടപരിഹാരത്തുക 117 കോടി റവന്യൂ വകുപ്പിന് കൈമാറി

തിരുവനന്തപുരം : വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യഘട്ട റീച്ചിലെ ഭൂമിവിട്ട് നൽകുന്നവർക്ക് കെ.ആർ.എഫ്.ബി അനുവദിച്ച നഷ്ടപരിഹാരതുകയായ 117.78 കോടി രൂപ മന്ത്രി ജി.ആർ അനിൽ കലക്ടർ ജെറോമിക് ജോർജിന് കൈമാറി. ആഗസ്റ്റോടെ നഷ്ടപരിഹാരത്തുക ഭൂഉടമകൾക്ക് വിതരണം ചെയ്യുന്ന തരത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഏറെ ആശങ്കകൾക്കൊടുവിലാണ് പദ്ധതി യാഥാർഥ്യത്തിലേക്കെത്തുന്നതെന്നും നെടുമങ്ങാട് നിവാസികൾക്ക് സന്തോഷത്തിന്റെ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി പ്രയത്നിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

മൂന്ന് റീച്ചുകളിലായാണ് നാലുവരിപ്പാത നിർമാണം നടക്കുന്നത്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിൽ 7.80 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ആദ്യ റീച്ചിൽ 359 പദ്ധതി ബാധിതരാണുള്ളത്. 271 പേർക്ക് 4,73,64,000 രൂപയാണ് കെ.ആർ.എഫ്.ബി പുനരധിവാസ പാക്കേജായി അനുവദിച്ചിട്ടുള്ളത്.

പൂർണമായും വീട്നഷ്ടപ്പെട്ടവർക്കായി 4,60,000 രൂപയും, വാടകകെട്ടിടത്തിൽ തൊഴിലാളികൾ ഉൾപ്പെടെ വ്യാപാരം നടത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും, സ്വന്തം കെട്ടിടത്തിൽ തൊഴിലാളികളോടുകൂടി വ്യാപാരം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും, ഈ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 36,000 രൂപയും പുറമ്പോക്കിൽ വ്യാപാരം നടത്തുന്നവർക്ക് 30,000 രൂപയുമാണ് പുനരധിവാസ പാക്കേജിലുള്ളത്. ഭൂമിയുടെ വില, കെട്ടിടങ്ങളുടെ വില, കൃഷി, മരങ്ങളുടെ വില, പുനരധിവാസ പാക്കേജ് എന്നിവ ഉൾപ്പെടെയുള്ള തുകയാണ് ഭൂമി വിട്ടുനൽകുന്ന ഭൂവുടമകൾക്ക് ലഭിക്കുന്നത്.

വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിൽ 4.160 കിലോമീറ്ററും കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെയുള്ള രണ്ടാമത്തെ റീച്ചിൽ 3.96 കിലോമീറ്ററും വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി കച്ചേരിനട 11ആം കല്ല് വരെയുള്ള മൂന്നാം റീച്ചിൽ 3.2 കിലോമീറ്ററുമാണ് പദ്ധതി. വഴയില മുതൽ പഴകുറ്റി വരെ 9.5 കിലോമീറ്ററും പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട പതിനൊന്നാം കല്ല് വരെയുള്ള 1.240 കിലോമീറ്ററും ഉൾപ്പെടെ 11.24 കിലോമീറ്റർ നീളത്തിലും 21 മീറ്റർ വീതിയിലുമാണ് പാത ഡിസൈൻ ചെയ്തിരിക്കുന്നത്. 15 മീറ്റർ ടാറിംഗും രണ്ട് മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുന്നു.

കലക്ടറേറ്റ് കോൺഫറൻസ്ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണി, മറ്റ് ജനപ്രതിനിധികൾ, എ.ഡി.എം അനിൽജോസ് .ജെ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജീജഭായ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Vazhayila-Pazhakuti four-lane road: 117 crore compensation handed over to the revenue department.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.