വടകര എം.ഡി.എം.എ കേസ്: അധ്യാപികമാർക്ക് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധം?

വടകര: എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. യുവതികളുടെ വലയത്തിൽ കൂടുതൽ പേർ ഉൾപെട്ടിണ്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

നേരത്തെ ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ മാത്രമാണ്  ഇവർക്ക് ബന്ധമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്ത നീഷ്മയെ ചോദ്യംചെയ്തതിലൂടെയാണ് മൂന്നുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നവരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള സൗഹൃദങ്ങളാണ് ഇവരെ ലഹരി മാഫിയയുമായി അടുപ്പിച്ചതെന്ന് പൊലീസിന്മൊഴി നൽകിയിട്ടുണ്ട്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാവ്യ, കീർത്തന, റിസ്വാൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ഇവരെ ഒരുമിച്ച് ചോദ്യംചെയ്യാൻ എസ്.ഐ.ടി വടകര എൻ.ഡി.പി.എസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ബുധനാഴ്ച്ച പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് അധ്യാപികമാരുടെയും മൊബൈൽ ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. ചില കോഡുകൾ ലഹരിയുമായി ബന്ധപെട്ട് ഇവർ ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണംനടക്കുന്നുണ്ട്.

Tags:    
News Summary - വടകര എം.ഡി.എം.എ കേസ്: അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.