രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടൽ, തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ഇഡിക്കെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡി.ജി.പിക്ക് നൽകിയ കത്തിലെ വിവരങ്ങൾ ചോർന്നത് ഇതിന് ഉദാഹരണം മാത്രമാണെന്നും, തനിക്ക് ഇഡിയുടെ ഒരു കത്തും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിനെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും കൈകോർക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും കൂട്ടിച്ചേർത്തു. വ്യക്തിപരമായ ആക്രമണങ്ങൾക്കപ്പുറം പ്രസ്ഥാനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താൻ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്നും പുതിയ കേസുകൾ സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.
സേവനം നൽകാതെ എക്സാലോജിക്കിന് പണം നൽകിയെന്നും സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യ ആരോപണങ്ങൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ പുതിയ ഭാഷ്യങ്ങളുമായി ഇഡി രംഗത്തുവരികയാണ്. ആനുകൂല്യം നൽകിയതിന് കൈക്കൂലി ലഭിച്ചു എന്ന തരത്തിലുള്ള പുതിയ കഥകളാണ് മെനയുന്നത്. സിഎംആർഎല്ലിന് എങ്ങനെയാണ് താൻ വഴിവിട്ട സഹായം ചെയ്തത്? യാതൊരു തെളിവുമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതാണ്. നിയമത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് നീക്കം. തന്നെയും കുടുംബത്തെയും വേട്ടയാടാനുള്ള ഈ ദുർമോഹം നടപ്പിലാകില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.