തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നു. നിലവിൽ 18-44 വയസ്സിലെ മുൻഗണനാവിഭാഗങ്ങൾക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. ഇതൊഴിവാക്കി 18ന് മുകളിലുള്ള എല്ലാവരെയും വാക്സിൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. അതേസമയം നേരേത്ത മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങൾക്ക് പരിഗണന തുടരും. വാക്‌സിന്‍ ലഭിക്കാൻ https://www.cowin.gov.in ൽ രജിസ്റ്റർ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. ലഭ്യത അനുസരിച്ച് വാക്‌സിനേഷൻ പരമാവധി കൂട്ടും.
സംസ്ഥാന ജനസംഖ്യയുടെ 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 8.96 ശതമാനം പേര്‍ക്ക് (29,93,856) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി. 13,31,791 പേര്‍ക്ക് ഒന്നാം ഡോസും 3,13,781 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,45,572 വാക്‌സിന്‍ നല്‍കിയ എറണാകുളമാണ് ഒന്നാമത്.
12,42,855 പേര്‍ക്ക് ഒന്നാം ഡോസും 3,72,132 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,14,987 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം രണ്ടാമതും. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 10 ലക്ഷം ഡോസിന് മുകളില്‍ വാക്സിൻ വിതരണം ചെയ്ത ആറ് ജില്ലയുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവ.
സംസ്ഥാനത്തിന് 1,56,650 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരത്ത് 53,500 ഡോസും എറണാകുളത്ത് 61,150 ഡോസും കോഴിക്കോട് 42,000 ഡോസുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 1,30,38,940 ഡോസ് വാക്‌സിനാണ് ലഭിച്ചത്. 12,04,960 ഡോസ് കോവിഷീല്‍ഡും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,04,95,740 ഡോസ് കോവിഷീല്‍ഡും 12,00,660 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,16,96,400 ഡോസ് കേന്ദ്രം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.