കടക്കെണിയിലായവരെ വിരട്ടാൻ നോക്കുന്നോ?; ഇത് കേരളമാണ്, മറക്കേണ്ട; മുഖ്യമന്ത്രിക്ക് സതീശന്‍റെ മറുപടി

ന്യൂഡൽഹി: മുഴുവൻ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും നിയമലംഘനം നടന്നാൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനസ്സിലാക്കി കളിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

''ഇത് കേരളത്തിൽ വിലപ്പോകില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മൊറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?. ഇത് കേരളമാണ്. മറക്കണ്ട'' -സതീശൻ കൂട്ടിച്ചേർത്തു.

നിയമലംഘനം നടന്നാൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും അത് മനസ്സിലാക്കി കളിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാർ അനുമതി നൽകിയില്ലെങ്കിലും വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്.

കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം. നാടിന്‍റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. കോഴിക്കോട് ഉണ്ടായ പ്രസ്തുത വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പേരിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. എന്നാൽ ഇത് അപര്യാപ്തമാണെന്നാണ് വ്യാപാരികൾപറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി വൻ പ്രതിസന്ധിയാണ് കച്ചവടക്കാർ നേരിടുന്നത്.

Tags:    
News Summary - V D Satheesan replay to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.