കൊച്ചി: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയായിരുന്ന മുൻ ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൽ റഷീദിന് ഐ.പി.എസ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹൈകോടതിയിൽ ഹരജി. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് ഐ.പി.എസ് നൽകുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി മുണ്ടക്കൽ സ്വദേശിയും മുതിർന്ന പത്രപ്രവർത്തകനുമായ ജി. വിപിനനാണ് ഹൈകോടതിയെ സമീപിച്ചത്.
അബ്ദുൽ റഷീദിന് ഐ.പി.എസ് നൽകാനുള്ള നീക്കത്തിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ ഹരജി നൽകിയിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതേതുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ഉണ്ണിത്താനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി അബ്ദുൽ റഷീദിനെ കുറ്റമുക്തനാക്കിയെങ്കിലും ഇതിനെതിരായ ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹരജിയിൽ പറയുന്നു.
ഐ.പി.എസിന് അബ്ദുൽ റഷീദിനെ പരിഗണിക്കാനാവില്ലെന്ന് യു.പി.എസ്.സിയുടെ സെലക്ഷൻ കമ്മിറ്റി രണ്ടുതവണ വ്യക്തമാക്കി അപേക്ഷ നിരസിച്ചതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.