തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസ്സഖ്യം കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോഴും കേരളം തൂത്തുവാരി യു.ഡി.എഫിന് ചരിത്രവിജയം. സർവ പ്രവചനങ്ങളും മറികടന്ന് 20ൽ 19 ലും വെന്നിക്കൊടി നാട്ടിയ തരംഗത്തിനിടെ ആലപ്പുഴ യു.ഡി.എഫിെ ൻറ സമ്പൂർണ വിജയം തടഞ്ഞു. അരൂരിലെ സിറ്റിങ് എം.എൽ.എ കൂടിയായ എ.എം. ആരിഫാണ് വൻ നാണക്കേടിൽനിന്ന് ഇടതുമുന്നണിയെ രക് ഷിച്ചത്. നിലവിൽ യു.ഡി.എഫിന് 12ഉം ഇടതിന് എട്ടും സീറ്റുകളായിരുന്നു. ശബരിമല സുവർണാവസരമാക്കി അക്കൗണ്ട് തുറക്ക ാൻ ബി.ജെ.പി നടത്തിയ നീക്കം ദയനീയമായി പരാജയപ്പെട്ടു. സ്വന്തം തട്ടകമായ അമേത്തിയിൽ അടിപതറിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ 4.31 ലക്ഷത്തിെൻറ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയം കണ്ടു. മുസ്ലിം ലീഗിലെ ഇ. അഹമ്മദ് മല പ്പുറത്ത് 2014ൽ കുറിച്ച 194739 െൻറ ഭൂരിപക്ഷം പഴങ്കഥയായി. യു.ഡി.എഫിലെ ഒമ്പത് തേരാളികൾ ഒരു ലക്ഷത്തിലേറെ വരുന്ന വമ്പൻ ഭൂരിപക്ഷം കുറിച്ചപ്പോൾ മുസ്ലിം ലീഗിെൻറ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 2.60 ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. രാഹുൽ ഗാന്ധിക്കാണ് ഉയർന്ന ഭൂരിപക്ഷം, കുറവ് എ.എം. ആരിഫിനും.
സി.പി.എമ്മിനെയും രാഷ്ട്രീയപ്രവചനക്കാരെയും ഞെട്ടിച്ച് ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങൾ യു.ഡി.എഫ് അട്ടിമറിച്ചു. ആറ്റിങ്ങലിൽ എ. സമ്പത്ത്, ഇടുക്കിയിൽ ജോയ്സ് ജോർജ്, ആലത്തൂരിൽ പി.കെ. ബിജു, പാലക്കാട്ട് എം.ബി. രാജേഷ്, ചാലക്കുടിയിൽ ഇന്നസെൻറ്, കണ്ണൂരിൽ പി.കെ. ശ്രീമതി എന്നീ സി.പി.എമ്മിെൻറ സിറ്റിങ് എം.പിമാർ ദയനീയ പരാജയമേറ്റുവാങ്ങി. ബി.ജെ.പി വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്ത് 99989 വോട്ടിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫിലെ ഡോ. ശശി തരൂർ മിന്നുന്ന വിജയത്തോടെ ഹാട്രിക്കടിച്ചു. ഇടത് മുന്നണി ഇവിടെ മൂന്നാം സ്ഥാനത്തായി. കടുത്ത ആക്ഷേപം പ്രചാരണരംഗത്ത് ഏറ്റുവാങ്ങേണ്ടി വന്ന കോൺഗ്രസിലെ രമ്യ ഹരിദാസ് ആലത്തൂരിൽ ‘പാട്ടും പാടി’ ജയിച്ചു. ഇടത് കോട്ടയിൽ പി.കെ. ബിജുവിെൻറ ഹാട്രിക് മോഹം തകർത്ത രമ്യ ഒന്നര ലക്ഷത്തിലേറെ വോട്ടിെൻറ വമ്പൻ വിജയമാണ് കന്നിയങ്കത്തിൽ നേടിയത്. പാർലമെൻറിൽ ഇക്കുറി സംസ്ഥാനത്തിെൻറ ഏക വനിതയാണ് രമ്യ.
സി.പി.എം വിജയത്തിൽ ആദ്യമെണ്ണിയിരുന്ന പാലക്കാട്ട് കോൺഗ്രസിെന പോലും സ്തബ്ധമാക്കിയാണ് വി.കെ. ശ്രീകണ്ഠെൻറ അട്ടിമറി ജയം. ചുവപ്പുേകാട്ടയിൽ 11000 ലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കരുത്തനായ എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയത്. ഇൗ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയങ്ങളിലൊന്നാണിത്. രാഹുൽ ഗാന്ധിക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, രമ്യ ഹരിദാസ്, ഹൈബി ഇൗഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് ഭൂരിപക്ഷം ലക്ഷം കടന്നുപോയവർ. ഇക്കുറി അങ്കത്തിനിറങ്ങിയ എട്ട് സിറ്റിങ് എം.എൽ.എമാരിൽ കെ. മുരളീധരൻ(വട്ടിയൂർക്കാവ്), അടൂർ പ്രക്രാശ്(കോന്നി), എ.എം. ആരിഫ് (അരൂർ), ഹൈബി ഇൗഡൻ(എറണാകുളം) എന്നീ നാലു പേർ വിജയം കണ്ടു. ഇവരുടെ മണ്ഡലങ്ങളിലും നിലവിൽ ഒഴിവുള്ള പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
ഇടതുകോട്ടയായ ആറ്റിങ്ങലിൽ ഇടതിെൻറയും എ. സമ്പത്തിെൻറയും അമിത ആത്മവിശ്വാസം കോന്നിയിൽനിന്ന് എത്തിയ അടൂർ പ്രകാശ് തകർത്തെറിയുകയായിരുന്നു. കൊല്ലത്തെ ചുവപ്പു മണ്ണിൽ വ്യക്തിപ്രഭാവും പ്രവർത്തനമികവും കൊണ്ട് സകല ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രെൻറ ഒന്നരലക്ഷത്തോളം വോട്ടിെൻറ വിജയം സി.പി.എമ്മിന് കനത്ത ക്ഷീണമായി.
ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ഷാനിമോൾക്കും ആരിഫിനും ലീഡ് മാറി വന്നുവെങ്കിലും ഒടുവിൽ ഒമ്പതിനായിരത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയം ആരിഫിനൊപ്പമായിരുന്നു. തിരുവനന്തപുരത്ത് തുടക്കത്തിൽ ബി.ജെ.പി ലീഡ് പിടിച്ചുവെങ്കിലും പിന്നീട് തരൂർ സ്ഥായിയായി ലീഡിലെത്തി. കാസർകോട്ട് ഇടക്ക് ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും ഉണ്ണിത്താൻ വൈകാതെ തിരിച്ചുപിടിച്ചു. വടകരയിൽ കെ. മുരളീധരനും കണ്ണൂരിൽ കെ. സുധാകരനും കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനും തൃശൂരിൽ ടി.എൻ. പ്രതാപനും കോഴിക്കോട്ട് എം.കെ. രാഘവനും മിന്നുന്ന വിജയം നേടി. കഴിഞ്ഞതവണ പരാജയപ്പെട്ട ഇടുക്കിയിൽ ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടിനാണ് കോൺഗ്രസിലെ ഡീൻ കുര്യാക്കോസിെൻറ വിജയം.
കേരളത്തിെൻറ എം.പിമാർ
1. ശശി തരൂർ (തിരുവനന്തപുരം)
2. എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം)
3. അടൂർ പ്രകാശ് (ആറ്റിങ്ങൽ)
4. ആേൻറാ ആൻറണി (പത്തനംതിട്ട)
5. ഡീൻ കുര്യാക്കോസ് (ഇടുക്കി)
6. തോമസ് ചാഴികാടൻ (കോട്ടയം)
7. എ.എം. ആരിഫ് (ആലപ്പുഴ)
8. കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര)
9. ഹൈബി ഈഡൻ (എറണാകുളം)
10. ബെന്നി ബഹനാൻ (ചാലക്കുടി)
11. ടി.എൻ. പ്രതാപൻ (തൃശൂർ)
12. വി.കെ. ശ്രീകണ്ഠൻ (പാലക്കാട്)
13. രമ്യ ഹരിദാസ് (ആലത്തൂർ)
14. ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി)
15. പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം)
16. എം.കെ. രാഘവൻ (കോഴിക്കോട്)
17. കെ. മുരളീധരൻ (വടകര)
18. രാഹുൽ ഗാന്ധി (വയനാട്)
19. കെ.സുധാകരൻ (കണ്ണൂർ)
20. രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.