ഉദയ്പൂർ കൊലപാതകം ഹീനം, ക്രൂരം -വി.ഡി. സതീശൻ

തിരുവനന്തപുരം: നൂപുർ ശർമയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ പ്രതിപക്ഷ​ നേതാവ് വി.ഡി. സതീശൻ അപലപിച്ചു. 'ഉദയ്പൂർ കൊലപാതകം ഹീനവും ക്രൂരവുമാണ്. സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങൾ. ഈ വിഷയത്തിൽ രാജസ്ഥാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്' സതീശൻ ട്വീറ്റിൽ പറഞ്ഞു.

ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്നും വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്നാണ് ഈ സംഭവം ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിന്റെ വളർച്ചയാണെന്ന താക്കീത് വീണ്ടും നൽകുന്നു. ഇസ്‍ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.

ഏതു മതത്തിന്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം -മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - UdaipurMurder is heinous, dastardly -VD satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.