മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വേറെയും രണ്ട് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആത്മഹത്യയെന്ന് തോന്നുന്ന തരത്തിൽ സ്ത്രീയുടെയും പുരുഷന്റെയും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകളാണ് ഒന്നാംപ്രതി ഷൈബിന്റെ കൂട്ടാളി നൗഷാദ് കൈമാറിയ പെൻഡ്രൈവിൽനിന്ന് ലഭിച്ചത്. 2020ൽ അബൂദബിയിലാണ് ഇരുവരും മരിച്ചതെന്നാണ് വിവരം.
ഷൈബിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന കോഴിക്കോട് സ്വദേശി ഹാരിസാണ് മരിച്ച പുരുഷനെന്നാണ് സൂചന. ഇദ്ദേഹത്തെ അബൂദബിയിൽ ഞരമ്പുമുറിച്ച് ചോര വാർന്ന് മരിച്ച നിലയിൽ 2020 മാർച്ചിലാണ് കണ്ടെത്തിയത്. സ്ത്രീ എറണാകുളം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ, ഇവർ ആരാണെന്ന് പൊലീസ് വ്യക്തമാക്കിട്ടില്ല. അറസ്റ്റിലായ പ്രതികളെ മുഴുവൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇരുവരെയും കൊലപ്പെടുത്താനുള്ള പ്ലാൻ തയാറാക്കി ആരൊക്ക, എന്തൊക്കെ ചുമതലകൾ വഹിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചാർട്ടാക്കി പ്രിന്റെടുത്ത് ചുമരിൽ പതിച്ചതിന്റെ ദൃശ്യങ്ങളാണ് ലഭ്യമായത്. പ്രതി നൗഷാദാണ് ഈ ദൃശ്യം മൊബൈലിൽ പകർത്തിയത്.
തയാറാക്കിയ പ്ലാൻ റിപ്പോർട്ട് തുടങ്ങുന്നതുതന്നെ 'അറ്റാക്ക്' എന്ന തലക്കെട്ടോടെയാണ്. തുടർന്ന് കിടക്കയിലെത്തിയാൽ തലയിൽ കറുത്ത തുണിയിടണം, ഷഫീഖും അജ്മലും ചേർന്ന് ഹാരിസിനെ ഏതെങ്കിലും ബെഡ്റൂമിൽ വെച്ചുകെട്ടണം, കാലിനിടയിൽ വെൽവെറ്റ് പീസ് വെക്കാൻ മറക്കരുത്, ഹാരിസിന് മ്യൂസിക് വെച്ചുകൊടുക്കണം, പിന്നീട് നൗഷാദ് പെണ്ണിനടുത്തേക്ക് വരണം, മൂക്ക് പൊത്തിപ്പിടിച്ച് ആദ്യം വായയുടെയും പിന്നീട് കാലിലെയും കെട്ടഴിക്കണം, അവളെയും മ്യൂസിക് കേൾപ്പിക്കണം, പിന്നീട് നൗഷാദ് പിടിച്ചുവെക്കണം, ഹബീബ് പ്ലാൻ പേപ്പർ നോക്കിചെയ്തത് ശരിയല്ലേ എന്ന് ഉറപ്പാക്കണം എന്നെല്ലാം രേഖപ്പെടുത്തി ചുമരിലൊട്ടിച്ച പ്രിന്റുകൾ അവസാനിക്കുന്നത് 'അവനെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീർത്ത ബെഡിൽ കിടത്തുക', 'ഷമീം കാവൽ നിൽക്കുക', 'ലെവൽ നോക്കണം' -എന്ന് പറഞ്ഞുകൊണ്ടാണ്. ഷൈബിന്റെ സുഹൃത്തായിരുന്ന ഹാരിസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളും രംഗത്തെത്തി.
ഷൈബിൻ അപായപ്പെടുത്തുമെന്ന് ഭയന്നാണ് ഇവർ നേരത്തേ പരാതി നൽകാതിരുന്നത് എന്നാണ് വിവരം.
നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ കൂടിയുണ്ടെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം. ഇവർ ഒളിവിലാണെന്നും തിരച്ചിൽ ഊർജിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. പിടിയിലായ നൗഷാദുമായി വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തും. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം മാത്രമെ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പറയാനാവൂവെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.