മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് തീർഥാടക സംഘം സഞ്ചരിച്ച ട്രാവലറും ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് വടവന്നൂർ സ്വദേശി രാജു (38), യാത്രക്കാരി പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരുമണിക്ക് ശേഷമായിരുന്നു അപകടം. ഡ്രൈവർ രാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നതായാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വാഹനത്തിലുണ്ടായിരുന്നവർ പാലക്കാട് സ്വദേശികളാണെന്നാണ് വിവരം. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് തീർഥാടനത്തിനായി കണ്ണൂർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. ടിപ്പർ ലോറിയിൽ മൂന്നുപേർ ഉണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.