പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്തി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികൾ നവീകരിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിക്കറ്റ് പരിശോധകർ പ്രക്ഷോഭം ശക്തമാക്കുന്നു. വിവിധ ട്രേഡ് യൂനിയനുകളുടെ ഭാരവാഹികൾ പാലക്കാട് ഡിവിഷനിൽ സംയുക്ത ആക്ഷൻ കൗൺസിലിന് രൂപം നൽകി.
എല്ലാ ടി.ടി.ഇ റെസ്റ്റ് റൂമുകളിലും എയർ കണ്ടീഷനിങ്, കുടിവെള്ളം, കാന്റീൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, വനിത ടി.ടി.ഇമാർക്ക് പ്രത്യേകം വിശ്രമമുറികൾ സജ്ജമാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ഡിവിഷനൽ റെയിൽവേ മാനേജർക്ക് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസെഷൻ, എംപ്ലോയീസ് സംഘ്, മസ്ദൂർ യൂനിയൻ, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂനിയൻ, ഒ.ബി.സി റെയിൽവേ എംപ്ലോയീസ് അസോസിയേഷൻ, ടിക്കറ്റ് എക്സാമിനേഴ്സ് വെൽഫെയർ ഫോറം എന്നീ യൂനിയനുകളാണ് സംയുക്ത ആക്ഷൻ കൗൺസിലിലുള്ളത്.
മേയ് ഒന്നിന് പാലക്കാട്, ഷൊർണൂർ, കണ്ണൂർ, മംഗലാപുരം സ്റ്റേഷനുകളിൽ ടി.ടി.ഇമാർ വിശ്രമമുറികൾ ബഹിഷ്കരിച്ച് പ്ലാറ്റ്ഫോമിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് ഭാരവാഹികളായ വി. ഉണ്ണികൃഷ്ണൻ, മുജീബ് റഹ്മാൻ, പി.ആർ. ശശികുമാർ, കെ.കെ. കിരൺദാസ്, കെ. ശ്രീകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.