യാത്രാബത്താ ആരോപണം: പ്രയാറിനും അജയ് തറയിലിനുമെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലിനുമെതിരെ വിജിലൻസ് അന്വേഷണം. വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്ന ആരോപണത്തെ കുറിച്ചന്വേഷിക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. 2016 ആഗസ്റ്റ് 16ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഒരു കോടി 15 ലക്ഷത്തിെൻറ മരാമത്ത് പണികള്‍ക്കുള്ള അനുമതി ഉള്‍പ്പെടെ 26 സുപ്രധാന പദ്ധതികൾക്ക് തീരുമാനമെടുത്തിരുന്നു. യോഗത്തി‍െൻറ മിനിറ്റ്സിൽ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗമായ അജയ് തറയില്‍, സെക്രട്ടറി വി.എസ്. ജയകുമാർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.

എന്നാല്‍, അന്നത്തെ യാത്രരേഖകളുടെ അടിസ്ഥാനത്തില്‍ പ്രയാർ ചിതറയിൽനിന്ന് ശബരിമലയിലേക്കും അജയ് തറയിൽ ആലുവയിൽനിന്ന് ശബരിമലയിലേക്കും എത്തിയെന്ന് രേഖകള്‍ കാണിച്ച് യാത്രബത്തയും വാങ്ങിയിട്ടുണ്ട്. ഈ രേഖകളാണ് മുൻ ഭരണസമിതിയെ സംശയത്തിെൻറ നിഴലിൽ നിർത്തുന്നത്. ഒന്നുകിൽ യോഗം ചേരാതെ സെക്രട്ടറി മിനിറ്റ്സ് ഉണ്ടാക്കിയ ശേഷം പിന്നീട് ഒപ്പുെവച്ചതാകാം, അല്ലെങ്കില്‍ വ്യാജരേഖയുണ്ടാക്കി യാത്രബത്ത കൈപ്പറ്റിയതാകാമെന്നുമാണ് സംശയം. ദേവസ്വം മന്ത്രിയുടെ ഓഫിസില്‍ ലഭിച്ച രേഖകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ദേവസ്വം വിജിലൻസിനോട് അന്വേഷിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നല്‍കിയത്.

ആരോപണം ഗുരുതരമാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന 10 ബോർഡ് യോഗങ്ങളെക്കുറിച്ച് അന്വേഷിക്കും. ശബരിമലയിലേക്ക് കോടിക്കണക്കിന് രൂപയുടെ പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഉള്‍പ്പെടെ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സെക്രട്ടറി ജയകുമാർ. മുൻ ഭരണസമിതിയുടെ തീരുമാനങ്ങള്‍ ഓരോന്നും സർക്കാർ പരിശോധിച്ചുവരുകയാണ്.

അതേസമയം, അന്വേഷണത്തെ പ്രയാർ ഗോപാലകൃഷ്ണൻ സ്വാഗതം ചെയ്തു. രേഖകള്‍ പരിശോധിക്കാതെ വാർത്തയോട് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, അഴിമതി ആരോപണത്തെ അജയ് തറ‍‍യിൽ തള്ളിക്കളഞ്ഞു. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്നും ഇതിനു പിന്നില്‍ മറ്റു ഗൂഢാലോചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ദിവസംതന്നെ താന്‍ ശബരിമലയിലും പോയിരുന്നു. യോഗം തിരുവനന്തപുരത്തുതന്നെ നടക്കണമെന്നില്ല. യോഗം നടന്ന് ആറുമാസം കഴിഞ്ഞാണ് മിനിറ്റ്സിൽ ഒപ്പിട്ടത്. ചിലപ്പോൾ ജീവനക്കാരുടെ ആരുടെ‍യെങ്കിലും കൈപ്പിഴയാകാം. താന്‍ പണം കട്ടിട്ടുണ്ടെങ്കില്‍ അതു വ്യക്തമായി പറയണം, വേണെമങ്കിൽ സി.ബി.ഐ അന്വേഷിക്കെട്ടയെന്നും അജയ് തറയില്‍ പ്രതികരിച്ചു. 

Tags:    
News Summary - Travel Expense: Vigilance Enquiry Against Prayar Gopalakrishnan and Ajay Tharayil -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.