കൊച്ചി: ട്രാന്‍സ്ജെന്‍ഡറെന്ന് അവകാശപ്പെടുന്നയാളുടെ ഇഷ്ടത്തിന് എതിര് നിൽക്കാനാവില്ലെന്ന് ഹൈകോടതി. ട്രാന്‍സ്ജെന്‍ഡർ വിഭാഗക്കാർക്കൊപ്പം ചേർന്ന മകനെ തിരികെ കിട്ടാൻ മാതാവ് നൽകിയ ഹരജിയിൽ ഇടപെടാനാവില്ലെന്ന് നിരീക്ഷിച്ച ഡിവിഷൻബെഞ്ച് ഇപ്പോൾ ‘അരുന്ധതി’ എന്നറിയപ്പെടുന്ന ഇടപ്പള്ളി സ്വദേശിയായ 25 കാരെന സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുന്ന വിഷയം വിശദമായ വിധിക്കായി മാറ്റി.
കഴിഞ്ഞ ദിവസം ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച കോടതി അമ്മയുടെയും ‘മകെൻറ’യും വാദങ്ങൾ കേട്ടശേഷം വൈദ്യ-മനശാസ്ത്ര പരിശോധനക്ക് വിധേയനാക്കാനായി കാക്കനാട്ടെ കുസുമഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഇയാള്‍ക്ക് മതിഭ്രമമോ മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങളോ ഇല്ലെന്നാണ് ആശുപത്രിയിൽനിന്ന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നതെന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു.
ഇൗ സാഹചര്യത്തിൽ പ്രായപൂർത്തിയായ ഒരാളുടെ തീരുമാനത്തിന് വിരുദ്ധമായി കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ട്രാന്‍സ് ജെന്‍ഡറെന്ന് അവകാശപ്പെടുന്ന ഹരജിക്കാരിയുടെ മകന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
മകന് പുരുഷനാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്നും ട്രാന്‍സ് ജെന്‍ഡര്‍ സംഘംനിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് മാതാവ് ഹരജി നല്‍കിയിരുന്നത്. എന്നാൽ, താന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന വാദത്തിൽ യുവാവ് ഉറച്ചു നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.