തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് തിരുവനന്തപുരം നഗരത്തിൽ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ അസം പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് എത്തിയ അസം പൊലീസ്, സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം ഉപാധ്യായയെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി ഷാഡോ പൊലീസുമായി ചേർന്നാണ് റെയ്ഡ് നടത്തിയത്. ലോക് ഡൗണ്‍ കാലത്ത് മാത്രം മെഡിക്കല്‍ കോളേജിനടുത്ത് നാല് കേന്ദ്രങ്ങളാണ് സംഘത്തിന് ഉണ്ടായിരുന്നത്. പ്രതികളെ ഉടന്‍ അസമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.
തമ്പാനൂരിലെയും മെഡിക്കല്‍ കോളേജിലെയും ഹോട്ടലുകളില്‍ നടത്തിയ റെയ്ഡിലാണ് പൊലീസ് പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ 9 സ്ത്രീകളും 9 പുരുഷന്മാരുമാണ് അറസ്റ്റിലായത്. ലോക് ഡൗൺ സമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ കടത്തിക്കൊണ്ടുവന്നത്.
യുവതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അസം പൊലീസ് കേരളത്തിലെത്തിയത്. ഫോണ്‍വിളികള്‍ പരിശോധിച്ചാണ് പ്രതികൾ കേരളത്തിലുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് അസം പൊലീസ് തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.