തൃശൂർ: തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിളിച്ചുചേർക്കുന്ന യോഗത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അഭിപ്രായം തേടുമെന്നും എല്ലാവരുമായി ആലോചിച്ച് ഉചിതമായ തീരുമാനത്തിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌ഫോടനം നടന്ന സമയത്ത് വെടിക്കെട്ട് പുരയിൽ ആകെ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. "നിലവിൽ 14 പേരെയാണ് ആശുപത്രികളിൽ എത്തിച്ചത്. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് മൂന്നുപേർ ഓടിരക്ഷപ്പെട്ടിട്ടുണ്ട്. അവിടെ ആകെ എത്രപേർ ഉണ്ടായിരുന്നു എന്ന് കൃത്യമായി പറയാൻ രക്ഷപ്പെട്ടവർക്കും സാധിക്കുന്നില്ല," മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം ഇപ്പോൾ പ്രഖ്യാപിക്കാനാവില്ലെന്നും ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.