കായംകുളത്ത് രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് മരണം

ആലപ്പുഴ: കായംകുളം പത്തിയൂരിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേർ മരിച്ചു. രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങിയ ദമ്പതികൾ കാറിടിച്ചും കഴിഞ്ഞദിവസം രാത്രിയിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവുമാണ് മരിച്ചത്. പത്തിയൂർ - ഭഗവതിപ്പടി റോഡിൽ പത്തിയൂർ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ടാറ്റാ സുമോ കാർ സ്കൂട്ടറിൽ തട്ടി കരിയിലക്കുളങ്ങര കരുവറ്റുംകുഴി പാരൂർകിഴക്കത്തിൽ നീലകണ്ഠ പിള്ള (75), ഭാര്യ പത്മാവതി അമ്മ (70) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി മടങ്ങിവരവേ യായിരുന്നു സംഭവം. അപകടത്തിൽ സ്കൂളിൻറെ മതിലും തകർന്നു. നീലകണ്ഠൻ പിള്ള സംഭവസ്ഥലത്തും പത്മാവതി മാന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയുമാണ് മരിച്ചത്.

പത്തിയൂർ മാമടത്ത് വിനോദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയാണ് നിയന്ത്രണം വിട്ടു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിനോദിനും സുഹൃത്തുക്കൾക്കും നിസാര പരുക്കുകൾ ഉണ്ട്. നീലകണ്ഠൻ നായരുടെ മൃതദേഹം കായംകുളം താലൂക്ക് മോർച്ചറിയിലും പത്മാവതിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലാണ്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ പത്തിയൂർ ഭഗവതിപടി റോഡിൽ പത്തിയൂർ ആറാട്ടുകുളത്തിന് സമീപം കാർ ബൈക്കിൽ കൂട്ടിയിടിച്ചാണ് പത്തിയൂർ കിഴക്ക് പുതുവന വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൻ അജയ് ചന്ദ്രൻ നായർ (30) മരിച്ചത്. അജയ് ചന്ദ്രൻറെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. അജയ് ചന്ദ്രനെ മാവേലിക്കര തട്ടാരമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Three killed in two road accidents in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.