മലപ്പുറം: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ദമ്പതികള്‍ ഉൾപ്പെടെ മൂന്നുപേര്‍ മരിച്ചു. ദേശീയപാത 66ൽ കാലിക്കറ്റ് സർവകലാശാലക്കുസമീപം തേഞ്ഞിപ്പലം കോഹിനൂരില്‍ കഴിഞ്ഞ അര്‍ധരാത്രിയായിരുന്നു അപകടം.
കാർ യാത്രികരായ തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഷഹീദ് (40), ഭാര്യ ഷഹീന (36), ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന ഷെറിൻ (26) എന്നിവരാണ് മരിച്ചത്. ജഹാന മലപ്പുറം ആലംകോട് മണാളത്ത് അബ്ദുൽ മജീദിന്റെ മകളാണ്.
കോഴിക്കോടുനിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇന്നോവ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. നാട്ടുകാരും മറ്റു വാഹനയാത്രികരും ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് പരിക്കേറ്റവരെ കാറിൽനിന്ന് പുറത്തെടുത്തത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.