കോഴിക്കോട്: കോർപറേറ്റ് മുന്തിയറുപ്പന്മാരുടെ ലാഭക്കൊതിയടക്കാൻ സ്വന്തം ജനതയെ ‘ഊട്ടിയറുക്കുക’യാണ് കേന്ദ്രഭരണാധികാരികളെന്ന് ധനമന്ത്രി തോമസ് െഎസക്. അസംസ്കൃത വസ്തുക്കളുടെ വില കുറയുമ്പോൾ ഉൽപന്നങ്ങളുടെ വില സ്വാഭാവികമായി കുറയും. എന്നാൽ, അതിെൻറ നേട്ടം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ നികുതിനിരക്ക് കുത്തനെ ഉയർത്തുന്നവരെ ‘ഊട്ടിയറുപ്പന്മാ’രെന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചത്. പെട്രോൾ വില നൂറിലേക്ക് കുതിക്കുമ്പോഴും അതിനെ ന്യായീകരിക്കാൻ ഇതേവരെ പറഞ്ഞ ന്യായങ്ങളെല്ലാം പെരുങ്കള്ളങ്ങളായിരുന്നു. എന്നാൽ, ഇതു തെളിഞ്ഞിട്ടും ഒരുളുപ്പുമില്ല -െഎസക് പറഞ്ഞു.
ആദ്യം സെഞ്ച്വറി അടിക്കുന്നത് രൂപയോ പെട്രോളോ? എന്ന ട്രോൾ സമാനമായ ചോദ്യത്തോടെയാണ് െഎസക് പോസ്റ്റ് തുടങ്ങുന്നത്. പ്രധാനമന്ത്രിക്കസേരയിൽ എത്തുന്നതിന് മുമ്പ് ‘പാകിസ്താെൻറയും ബംഗ്ലാദേശിെൻറയും ശ്രീലങ്കയുടെയും കറൻസിയുടെ മൂല്യം ഇടിയാതിരിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യയുടെ കറൻസിയുടെ മൂല്യം ഇടിയുന്നു’ എന്ന മോദിയുടെ വിഖ്യാതമായ പഴയ പ്രസംഗത്തിന് ട്രോളർമാർക്കിടയിൽ ഇപ്പോഴും നല്ല മാർക്കറ്റാണെന്നും അദ്ദേഹം പരിഹസിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയും ഇന്ത്യയിലെ എണ്ണവിലയും തമ്മിലെ താരതമ്യത്തെ കണക്കു നിരത്തിയാണ് െഎസക് പൊളിക്കുന്നത്.
2013 ജൂലൈയിൽ എണ്ണവില ബാരലിന് 115 രൂപയായിരുന്നു. അന്ന് ലിറ്റർ പെട്രോളിന് 77 രൂപ. ഇന്നലെ ക്രൂഡോയിലിന് 76.42 ഡോളർ വിലയായി താഴ്ന്നപ്പോൾ പെട്രോൾ വില 88 രൂപയും. മോദി അധികാരമേറ്റ 2014 മേയ് മാസത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ അത് ബാരലിന് 35 ഡോളർ എന്ന നിലയിലേക്കെത്തി. ആ വിലക്കുറവിെൻറ എന്ത് ആനുകൂല്യമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചതെന്ന് ചോദിച്ച അദ്ദേഹം അസംസ്കൃത എണ്ണ വില ഇടിയുന്നതിെൻറ നേട്ടം വിലക്കുറവായി പ്രതിഫലിക്കാതിരിക്കാൻ എക്സൈസ് തീരുവ കുത്തനെ ഉയർത്തുകയാണ് കേന്ദ്രം ചെയ്തതെന്നും പറഞ്ഞു.
ജനങ്ങൾ വഹിക്കേണ്ടിവരുന്ന ദുസ്സഹമായ ഭാരത്തെക്കുറിച്ച് ഒരു വേവലാതിയും ഭരിക്കുന്നവർക്കില്ലെന്നും എന്നാൽ, കോർപറേറ്റുകളുടെ ലാഭം കുറഞ്ഞാൽ ജനങ്ങളുടെ മടിശ്ശീല കവർന്ന് അവരെ പ്രീതിപ്പെടുത്താൻ കൈയറപ്പില്ലെന്നും ധനമന്ത്രി പറഞ്ഞു. തീവെട്ടിക്കൊള്ളക്ക് ശീട്ടെഴുതുന്ന ഭരണം നമുക്കു വേണ്ട. ഒറ്റക്കെട്ടായ പ്രതിഷേധം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ദേശീയ ഹർത്താൽ ജനദ്രോഹികൾക്ക് കനത്ത താക്കീതായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.