തിരുവന്തപുരം: ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെക്കുന്നത് അത്യന്തം ഗൗരവതരമായ സംഭവമാണെന്നും മന്ത്രി വി. ശിവൻകുട്ടി. മന്ത്രി വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിലാണ് മന്ത്രിയുടെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണിത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ട. അത്തരം വിരട്ടലിൽ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ആരോഗ്യരംഗത്ത് പ്രശ്‌നമുണ്ടെങ്കില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാം. പക്ഷെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ റീത്ത് വെച്ചതിന് പുറമെ പത്തനംതിട്ടയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി പങ്കെടുത്ത സംഘാടക സമിതി യോഗം കോണ്‍ഗ്രസ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രതിഷേധക്കാർ വീടിന്‍റെ മുൻവശത്തെ വാതിലിലാണ് റീത്ത് വെച്ചത്.
ഇന്ന് അതിരാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ വീടിന് മുമ്പിലെത്തിയത്. തുടർന്ന് ഇരുമ്പ് ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് പ്രവർത്തകർ ഉള്ളിൽ കയറുകയായിരുന്നു. ഈ സമയം മന്ത്രി പത്തനംതിട്ടയിലെ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.
കേരളത്തിൽ തുടർച്ചയായുള്ള ചികിത്സാ പിഴവിൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കാലന്‍റെ ആരോഗ്യ വകുപ്പായി മാറി. സ്വന്തം ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ആരോഗ്യ വകുപ്പെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അതേസമയം, ശസ്ത്രിക്രിയക്ക് വിധേയയായ 59കാരി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച കൊച്ചി അമൃത ആശുപത്രിയിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.