കെ.എസ്.എഫ്.ഡി.സി ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയറ്ററുകളുടെ പ്രവേശനകവാടം |Credit:TNM|
|Credit:TNM|
|Credit:TNM|
|Credit:TNM|
|Credit:TNM|
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ ഹാക്കുചെയ്തുവെന്ന് ആരോപണം. കമിതാക്കളടക്കമുള്ളവരുടെ തിയറ്ററിലെ ദൃശ്യങ്ങൾ പോണ്‍ സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഏറെയും തിയേറ്ററുകള്‍ക്കുള്ളില്‍ കമിതാക്കൾ അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളാണ്. പലരുടെയും മുഖംപോലും വ്യക്തമായി കാണിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ടെലിഗ്രാം ചാനലിൽ ചേരാനുള്ള ലിങ്കുകളും ചേർത്താണ് പങ്കിട്ടിരിക്കുന്നത്.
പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ തിയേറ്ററുകളിലെ ഇരിപ്പിടങ്ങളില്‍ കെ.എസ്.എഫ്.ഡി.സി ലോഗോ വ്യക്തമായി കാണാം. ചില ദൃശ്യങ്ങളില്‍ കൈരളി എല്‍-3 എന്ന വാട്ടര്‍മാര്‍ക്ക് ദൃശ്യമാണ്. ചിലതില്‍ ശ്രീ ബി.ആര്‍ എന്‍ട്രന്‍സ്, നിള ബി.എല്‍ എന്‍ട്രന്‍സ് എന്നീ വാട്ടര്‍മാര്‍ക്കുകളും ദൃശ്യമാണ്.
സ്വകാര്യ ഗ്രൂപ്പുകളിൽ പണം നൽകി അംഗമാവുന്നവർക്ക് മുഴുവൻ ദൃശ്യങ്ങൾ ലഭ്യമാവുമെന്നാണ് വിവരണം. തമിഴ്നാടടക്കം സംസ്ഥാനങ്ങളിലെ വിവിധ തിയറ്റുകളിൽ നിന്നുള്ള ദൃശ്യങ്ങളും ഇത്തരത്തിൽ ലഭ്യമാണെന്ന അവകാശവാദവുമുണ്ട്. ഗ്രൂപ്പുകളിൽ അംഗമാവാൻ പണമടച്ച ശേഷം അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കാൻ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ചാനലും നിര്‍മ്മിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള എന്നിവിടങ്ങളിൽ നിന്ന് ഇത്തരത്തിൽ ദൃശ്യങ്ങൾ ചോർന്നതായാണ് കണ്ടെത്തൽ. എന്നാൽ, ആരോപണം നിഷേധിച്ച അധികൃതർ ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു. കെല്‍ട്രോണാണ് തിയേറ്ററുകളിലെ സി.സി.ടി.വികള്‍ സ്ഥാപിച്ചതെന്നും തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു.
സി.സി ടി.വി ശൃംഖലയുടെ ദുര്‍ബലമായ പാസ്വേഡും സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തതയുമാണ് ഇത്തരത്തിൽ സൈബര്‍ കുറ്റകൃത്യങ്ങൾക്ക് സഹായകമാവുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു. പൊലീസ് നൽകിയ നിർദേശങ്ങളനുസരിച്ച് തിയറ്ററുകളിലെ സി.സി.ടി.വി കാമറകളുടെ ഓൺലൈൻ ബന്ധം വിഛേദിച്ചിട്ടുണ്ട്. ഇതിനൊപ്പം പാസ്വേഡുകൾ മാറ്റുന്നതടക്കം നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.