അടിമാലി: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാക്കളുടെ ചികിത്സ മുടക്കി ആശുപത്രിയിൽ നിന്നും വനപലകർ തിരിച്ച നടപടി വിവാദത്തിൽ. ആനക്കുളം മാങ്ങാപ്പാറ ആദിവാസി കോളനിയിലെ മോഹനൻ മംഗലസ്വാമി (27), രാമു ആലൻപിള്ള (30) എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി അനക്കുളം സ്കൂൾ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു ബൈക്കിൽ മടങ്ങിയവരെ കുടിക്ക് സമീപത്തു നിന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപെട്ടു. സാരമായി പരിക്കേറ്റ യുവാക്കളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.
ആശുപത്രിയിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മതിയായ ചികിത്സ ലഭിക്കുന്നതിന് മുൻപ് യുവാക്കളെ തിരിച്ചതാണ് വിവാദമായത്. മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനാണ് വനം വകുപ്പിന്റെ ഈ നടപടി. വന്യ മൃഗശല്യം തുടരുന്നത് ജനരോക്ഷത്തിന് ഇടയാക്കുമെന്നതാണ് ഇത്തരം സംഭവങ്ങൾ രഹസ്യമാക്കാൻ കാരണം.
വിവരം പുറത്തറിയാതിരുന്നാൽ കൂടുതൽ സഹായം വനം വകുപ്പ് വാഗ്ദാനം ചെയ്തെന്ന് പരിക്കേറ്റ ആദിവാസി യുവാക്കൾ പറഞ്ഞതായി മാങ്കുളം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു ജോസ് വ്യക്തമാക്കി. നടക്കാൻ വയ്യാത്ത അവസ്ഥയിലാണ് ഇരുവരും കുടിയിൽ തിരിച്ചെത്തിയത്. വനം വകുപ്പിന്റെ നടപടിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.