തിരുവനന്തപുരം: സംസ്ഥാന സർക്കാറും ആരോഗ്യമന്ത്രി വീണ ജോർജും തനിക്കൊപ്പമുണ്ടെന്ന് ഡോ.ഹാരിസ്. താൻ ഉന്നയിച്ച വിഷയങ്ങൾ ദുഃഖമുണ്ടാക്കിയെന്ന് വീണ ജോർജ് പറഞ്ഞു. തുടർന്ന് വീണ ജോർജിനോട് ക്ഷമ ചോദിച്ചു. താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. താൻ ആവശ്യപ്പെട്ട ഉപകരണങ്ങൾ വാങ്ങി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി തന്നെ ആശുപത്രിയിൽ വന്ന് കണ്ടിരുന്നു. തന്നെയും കുടുംബത്തേയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്. തന്റെ ഓഫീസിൽ റുമിൽ ആർക്കും കയറാം. താൻ തുറന്ന പുസ്തകമാണ്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. തന്റെ ഓഫീസ് റൂമിൽ കണ്ട ഉപകരണം തിരിച്ചറിയാൻ കഴിയാത്തതിൽ അന്വേഷണസംഘത്തെ കുറ്റപ്പെടുത്താനാവില്ല. ബിൽ തിരിച്ചറിയാൻ കഴിയാത്തതിലും ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കും. മാധ്യമങ്ങളോട് താൻ സംസാരിച്ചത് ചട്ടലംഘനമാണ്. അത് തുറന്ന് പറയാൻ ഒരു മടിയുമില്ല. ഇനിയും ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും ഡോ.ഹാരിസ് പറഞ്ഞു.
ഹാരിസിനെ സംശയത്തിന്റെ മുനയിൽ നിർത്തിക്കൊണ്ടുള്ള മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ചേർന്ന് നടത്തിയ വാർത്താസമ്മേളനം വിവാദമായിരുന്നു. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് ഹാരിസിനെതിരായി നീക്കങ്ങൾ നടത്തുകയാണെന്ന സംശയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.