സംസ്ഥാനത്തെ ചേരികൾ മോശപ്പെട്ട അവസ്ഥയിൽ- ഭരണ പരിഷ്കാര കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ചേരികളിലും കോളനികളിലും താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശപ്പെട്ട അവസ്ഥയിലാണെന്ന് ഭരണപരിഷ്കാര കമീഷൻ. വി.എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമീഷൻ സർക്കാരിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭൂമിയുടെ അഭാവം, അനുചിതമായ പാർപ്പിടം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, മോശം നിലവാരത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം, ശുചിത്വ സേവനങ്ങളുടെ അഭാവം, സുരക്ഷിതമല്ലാത്ത കുടിവെള്ളം ഇതെല്ലാം അവർ പൊതുവിൽ നേരിടുന്ന പ്രശ്നങ്ങളാണ്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളായ ദലിതരാണ് ഇവിത്തെ ബഹുഭൂരിപക്ഷം.

ഉചിതമായ നയരൂപീകരണത്തിനായി സംസ്ഥാനത്തെ ചേരി നിവാസികളെക്കുറിച്ച് സർവകലാശാലകൾ പഠനങ്ങൾ നടത്തണം. ചേരികളിലെ സാമൂഹിക ^സാമ്പത്തിക പ്രശ്നങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പഠനം നടത്താൻ കഴിയും. കോളേജുകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും ദേശീയ സേവന പദ്ധതിയിൽ (എൻ‌.എസ്‌.എസ്) ചേരികൾ ഉൾപ്പെടുത്തണം. അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതികൾ ആവിഷ്കരിക്കരിച്ച് നടപ്പാക്കണം.

വിശ്വസനീയമായ ഡാറ്റയുടെ അഭാവം വികസന പരിപാടികളുടെ ശരിയായ ആസൂത്രണത്തിന് തടസമാകുന്നുണ്ട്. സംസ്ഥാന സർക്കാർ എല്ലാ അംഗീകൃത കോളനികളുടെയും സെൻസസ് നടത്തണം. അടുത്ത വർഷത്തെ പദ്ധതി നിർദ്ദേശങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് സാമൂഹിക-സാമ്പത്തിക പ്രൊഫൈൽ ഉൾക്കൊള്ളുന്ന ഡാറ്റാബേസ് തയാറാക്കണം.

ചേരികൾ പ്രധാനമായും ഭരണകൂടത്തിൻെറ സൃഷ്ടിയും നിലവിലുള്ള സാമൂഹിക ക്രമവുമാണ്. മിക്കയിടത്തും മോശം അവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു. പട്ടികജാതി (എസ്‌സി) യിലും മറ്റ് പാർശ്വവത്കരിക്കപ്പെട്ട ഭവനരഹിതരായ സമൂഹമാണ്. ജാതിവ്യവസ്ഥയിൽ മുൻകാല കീഴ്‌വഴക്കങ്ങൾ പലയിടത്തും നിലനിൽക്കുന്നു. അതെല്ലാം അവരെ കൂടുതൽ ദുർബലരാക്കുന്നു.

കോളനി നിവാസികളെ തൊഴിൽ ഉപകരണങ്ങളായി മാത്രം കാണരുത്. പലരും കോളനികളെ സാമൂഹിക വിരുദ്ധതയുടെ സ്ഥലങ്ങളായി കണക്കാക്കുണ്ട്. ഈ മനോഭാവം മാറ്റണം. നിവാസികൾക്ക് മെച്ചപ്പെട്ട സ്ഥാനങ്ങളിൽ വിദ്യാഭ്യാസം നൽകണം.

സംസ്ഥാനത്തെ 19 നഗരങ്ങളിലെ ചേരികളിൽ 45,417 കുടുംബങ്ങളിലായി 2.02 ലക്ഷം പേരുണ്ട്. സ്വന്തമായ ഭൂമിയില്ലാത്തവരും ഭൂമിയുടെ ഉടമസ്ഥത ലഭിച്ചിട്ടില്ലാതവരായുമുണ്ട്. അടിസ്ഥാന പ്രശ്നങ്ങൾ ചേരി നിവാസികളിൽ ഭൂരിഭാഗവും അഭിമുഖീകരിക്കുന്നു. നിർമ്മാണത്തിൻെറ ഗുണനിലവാരമില്ലായ്മയും അറ്റകുറ്റപ്പണികളുടെ അഭാവം വാസസ്ഥലങ്ങൾ മോശമാക്കി. സർക്കാർ നിർമ്മിച്ച കെട്ടിടങ്ങൾ പഴയതും തകർന്നടിഞ്ഞതുമാണ്. ഇത്തരം വീടുകൾ എപ്പോൾ വേണമെങ്കിലും തകർന്നേക്കാം. ഏറ്റവും കൂടുതൽ ചേരി ജനസംഖ്യയുള്ള തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് 79,801 പേർ കോഴിക്കോട് 50,343. ഏറ്റവും കുറഞ്ഞ ജനസംഖ്യ റിപ്പോർട്ട് ചെയ്യുന്നത് മാവേലിക്കര (763) നഗരത്തിലാണ്.

ശുദ്ധമായ കുടിവെള്ളത്തിൻെറ അഭാവം ചേരികളിലെ വറ്റാത്ത പ്രശ്നമാണ്. ഭൂരിപക്ഷം ചേരി നിവാസികൾ അവരുടെ എല്ലാ ആവശ്യങ്ങൾക്കും പൊതു ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നു. ആവശ്യമായത്ര ജലം അവർക്ക് ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ അധികാരമുള്ള പൊതുസ്ഥാപനങ്ങൾ ചേരികളെ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. ചേരികളിൽ ഭൂരിഭാഗവും ശുചിത്വ സൗകര്യങ്ങളില്ല. അത് അവരുട ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അവിടെ മരണനിരക്കും ഉയർന്നതാണ്. പല ചേരികളിലും യുവാക്കളിൽ പലരും മയക്കുമരുന്നിനും മദ്യത്തിനും ഇരകളാണ്. ചേരികളിൽ മയക്കുമരുന്ന് തടയുന്നതും നിയന്ത്രിക്കുന്നതും ഭരണകൂട ഇടപെടൽ ആവശ്യമാണ്.

ആർട്സ്, സ്പോർട്സ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കോളനി പരിധിയിൽ പ്രോത്സാഹിപ്പിക്കണം. കോളനികളിലെ കുട്ടികളുടെയും യുവാക്കളുടെയും അന്തർലീനമായ കഴിവുകൾ വികസിപ്പിക്കണം. ചേരികളുടെ പൊതുവിലുള്ള വികസനത്തിനുള്ള നയങ്ങളും നിയമനിർമ്മാണവും സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ ശിപാർശ ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT