വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ ഇന്നലെ അർധരാത്രിക്കു ശേഷം വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് കൂടി. നിരക്ക് കുറച്ചതിനെതിരെ കരാർ കമ്പനി ഹൈകോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് സമ്പാദിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ഏർപ്പെടുത്തിയ നിരക്ക് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.
കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 100 രൂപയും ഇരുവശത്തേക്കുമായി 150 രൂപയും ടോൾ നൽകണം. ബസുൾപ്പെടെയുള്ളവക്ക് 310, 465 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിച്ച അതേ നിരക്ക് വാങ്ങാമെന്ന് രണ്ടാഴ്ച മുമ്പാണ് കോടതി ഉത്തരവുണ്ടായത്. ഉത്തരവ് കിട്ടാൻ വൈകിയതിനാൽ കുറഞ്ഞ നിരക്കുകളാണ് ടോൾ ബൂത്തുകളിൽ വാങ്ങിയിരുന്നത്. ടോൾ കൊള്ള സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.എൽ.എമാർ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. നിരക്ക് കുറച്ചു കിട്ടാൻ ബസുടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രദേശവാസികൾക്ക് ടോൾ പ്രവേശനത്തിന് സൗജന്യ പാസ് നൽകുമെന്ന് പറഞ്ഞതും നടപടിയായില്ല. കഴിഞ്ഞ മാർച്ച് ഒമ്പതിന് അർധരാത്രി 12 മണിക്കാണ് ടോൾ പിരിവ് ആരംഭിച്ചത്. ആരുമായും ചർച്ച ചെയ്യാതെ കരാർ കമ്പനി തന്നെയാണ് ടോൾ നിരക്ക് നിശ്ചയിച്ച് വാഹനങ്ങളെ കൊള്ളയടിക്കുന്നത്. നിരക്ക് കണക്കാക്കുന്നതിന്‍റെ മാനദണ്ഡങ്ങളും വ്യക്തമല്ല. പാത നിർമാണ കരാർ വ്യവസ്ഥ മുതൽ അവസാനത്തെ നിരക്ക് നിശ്ചയിക്കൽ ഉൾപ്പെടെ എല്ലാം രഹസ്യമാണ്. ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളുമെല്ലാം കരാർ കമ്പനിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന സ്ഥിതിയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.