തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ജീവനക്കാർക്ക് ആറ് ഗഡു ഡി.എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പി.സി വിഷ്ണുനാ ഥ് പറഞ്ഞു. അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പള പരിഷ്ക്കരണതിന്‍റെ കുടിശ്ശിക ആറു മാസമായി കിട്ടുന്നില്ല. ധനമന്ത്രി പണിമുടക്കിനെ അപമാനിക്കുകയാണെന്ന് വിഷ്ണുനാഥ് ആരോപിച്ചു.
മെഡി സെപ് കൊണ്ട് ജീവനക്കാര്‍ക്ക് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണുള്ളത്. സി.പി.ഐ സംഘടനയായ ജോയിന്‍റ് കൗൺസിൽ പോലും സർക്കാരിനെതിരെ സമരത്തിലാണ്. മുഖ്യമന്ത്രിക്ക് വാഴ്ത് പാട്ട് പാടിയവർ വേദിക്ക് പിന്നിൽ പോയി പൊട്ടികരഞ്ഞു എന്ന് വിഷ്ണുനാഥ് പരിഹസിച്ചു. വയലാർ എഴുതുമോ ഇതുപോലൊരു പാട്ട്. എഴുതിയ ആൾക്ക് പ്രമോഷൻ കിട്ടി. പാവങ്ങൾക്ക് ഒന്നും കിട്ടിയില്ല. അവരെ കൊണ്ട് വിലാപ കാവ്യം കൂടി എഴുതിക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ മറുപടി നല്‍കി. മറ്റ് സ്ഥാനങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങൾ ആണു കേരളത്തിൽ ജീവനക്കാർക്ക് നൽകുന്നത്. സ്റ്റാട്യൂട്ടറി പെൻഷൻ എങ്ങിനെ നല്കാൻ ആകുമെന്ന് ചർച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്ത്രര പ്രമേത്തിന് അനുമതി നിഷേധിച്ചു.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ അനുകൂല സർവിസ് സംഘടനകളും പ്രതിപക്ഷ സംഘടനകളും നടത്തുന്ന പണിമുടക്ക് തുടങ്ങി.
ഇതിനിടെ, പണിമുടക്കിയ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് അനക്സിന് മുന്നിൽ കഞ്ഞി വെച്ച് പ്രതിേഷധിച്ചു. പണിമുടക്കിയ അധ്യാപകരും ജീവനക്കാരും ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
സമരം നേരിടാൻ സർക്കാർ ഡൈസ്നോൺ പ്രഖ്യാപിച്ചെങ്കിലും പിന്നോട്ടില്ലെന്ന് നേരത്തെ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ‘സിവിൽ സർവിസിനെ സംരക്ഷിക്കാൻ പണിമുടക്കിനെ’ തള്ളിക്കളയണമെന്ന നിലപാടുമായി സി.പി.എം അനുകൂല സംഘടനകളും രംഗത്തെത്തിയിരുന്നു.
സമരത്തെ നേരിടാൻ ബുധനാഴ്ച അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിശ്ചിത സാഹചര്യങ്ങളിലൊഴികെ ലീവ് അനുവദിക്കില്ല. അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവിസിൽ നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവിറക്കി. ഇത്, തള്ളിക്കളഞ്ഞാണ് സമരാനുകൂല സംഘടനകളിലെ ജീവനക്കാൻ പണിമുടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.