അരൂർ ഫയർഫോഴ്സ് കെട്ടിടം നിർമ്മിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള കൈതപ്പുഴ കായലോരം
അരൂർ: അഗ്നിശമനസേനയുടെ പുതിയ കെട്ടിടം അരൂരിൽ കായൽക്കരയിൽ തന്നെ നിർമ്മിക്കും. ഇടക്കൊച്ചി - അരൂർ പാലത്തിൻറെ സമീപത്ത് കൈതപ്പുഴക്കായലോരത്ത് അരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് തന്നെ അഗ്നിശമനസേനക്കായി പുതിയ കെട്ടിടം നിർമ്മിക്കാനാണ് തീരുമാനം. ഫയർഫോഴ്സ്, ജലഗതാഗതവകുപ്പിന്റെ കെട്ടിടങ്ങൾ എന്നിവ കായൽക്കരയിൽ നിർമ്മിക്കുന്നതിന് തീരസംരക്ഷണ നിയമം ബാധകമല്ലെന്ന് അരൂർ എം.എൽ.എ ദിലീമയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
പുതിയ അഗ്നിശമനസേന കെട്ടിടം അരൂരിൽ നിർമ്മിക്കുന്നതിന് തീരസംരക്ഷണ നിയമം തടസമാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. കൈതപ്പുഴ കായലോരത്ത് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ വാട്ടർ -ഫയർ റെസ്ക്യൂ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളും കായലുകളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും കായലുകളുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളും ഉണ്ടാകാറുണ്ട്. അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ വീണവരെ മത്സ്യത്തൊഴിലാളികൾ രക്ഷിക്കുന്ന സംഭവങ്ങളും തുടർക്കഥയാണ്.
ആംബുലൻസ് ബോട്ടുകളും പുതിയ കെട്ടിടത്തിനോടനുബന്ധിച്ച് അനുവദിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കായലുകളിലെയും കരയിലെയും സുരക്ഷക്ക് ഏറ്റവും യോജിച്ച സ്ഥലമാണിതെന്ന് അഗ്നിശമനസേന വകുപ്പിന്റെ മേലാധികാരികളും സമ്മതിച്ചിട്ടുണ്ട്. തുടരെത്തുടരെയുള്ള വ്യവസായ ദുരന്തങ്ങൾ അരൂരിൽ ആവർത്തിച്ചപ്പോഴാണ് ഇവിടെ പ്രവർത്തിക്കാൻ ഫയർഫോഴ്സ് തയ്യാറായത്. അരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചുകൊണ്ടിരുന്ന കായൽക്കരയിലെ കെട്ടിടം ജീര്‍ണാവസ്ഥയിൽ തകർന്നു തുടങ്ങിയപ്പോഴാണ് ചന്തിരൂരിലേക്ക് സ്റ്റേഷൻ മാറ്റിയത്.
അരൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലാണ് താൽക്കാലികമായി ഫയർഫോഴ്സ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് താമസിക്കാനുള്ള കോർട്ടേഴ്സുകൾ രൂപമാറ്റം വരുത്തിയാണ് സംവിധാനമൊരുക്കിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും തൽസ്ഥിതി തുടരുന്നതും പുതിയ കെട്ടിടം നിർമ്മിക്കാത്തതും കെ.എസ്.ഇ.ബിയെ ആശങ്കയിലാക്കുന്നുണ്ട്.
ഫയർഫോഴ്സ് കെട്ടിടത്തിന് സർക്കാർ നേരത്തെ തന്നെ തുക അനുവദിച്ചതാണ്. കെട്ടിട നിർമ്മാണത്തിന്‍റെ ആദ്യപടിയായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം നടത്തി. ഇതിന്‍റെ പൂർണ്ണമായ ഫലം അറിഞ്ഞിട്ടില്ലെന്നാണ് എം.എൽ.എ ഓഫീസ് അറിയിച്ചത്. എന്തായാലും അഗ്നിശമനസേനയുടെ ബഹുനില കെട്ടിടം കൈതപ്പുഴ കായലോരത്ത് തന്നെ നിർമ്മിക്കുന്നതിന് നടപടികൾ തുടർന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.